കൊച്ചി കുസാറ്റില്‍ തിക്കിലും തിരക്കിലും പെട്ട് വിദ്യാര്‍ത്ഥികള്‍ ഉൾപ്പെടെ നാല് മരണം. വിദ്യാർത്ഥി കളായ കോഴിക്കോട് താമരശേരി സ്വദേശി സാറ തോമസ്, നോർത്ത് പറവൂർ സ്വദേശിനി ആൻ റിഫ്റ്റ,
കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, പാലക്കാട് സ്വദേശി ആൽവിൻ ജോസ് എന്നിവരാണ് മരിച്ചത്. ഇരുപതിലധികം വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. കുസാറ്റിലെ ഓപ്പണ്‍ എയര്‍ സ്റ്റേജില്‍ നടന്ന പരിപാടിക്കിടെയാണ് അപകടം. മഴയത്ത് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ വേദിയിലേക്ക് ഓടിക്കയറിയതാണ് അപകട കാരണം.
അപകടത്തിൽ 64 പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. കളമശേരി മെഡിക്കൽ കോളജിലും, കിൻഡർ ആശുപത്രിയിലും, ആസ്റ്റർ മെഡിസിറ്റിലിയിലുമാണ് വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചിരിക്കുന്നത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്നും കൂടുതൽ ഡോക്ടർമാർ കളമശ്ശേരിയിലേക്ക് എത്തിയിരുന്നു.
കുസാറ്റിലെ ഓപ്പൺ സ്റ്റേജിൽ ബോളിവുഡ് ഗായിക നികിത ഗാന്ധിയുടെ സംഗീത പരിപാടി നടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഓപ്പൺ സ്റ്റേജിന് ഒരു ഗേറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. മഴപെയ്തപ്പോൾ ഈ ഗേറ്റ് വഴി ആയിരത്തിലധികം പേർ ഒരുമിച്ച് ഓടിക്കയറിയതാണ് അപകടത്തിലേക്ക് വഴിവച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഓഡിറ്റോറിയത്തിൽ 700-800 വിദ്യാർത്ഥികളായിരുന്നു ഉണ്ടായിരുന്നത്. പുറത്ത് നിന്ന് രണ്ടായിരത്തോളം വിദ്യാർത്ഥികൾ കൂടി ഇരച്ചെത്തിയതോടെ തിക്കിലും തിരക്കിലും പെട്ടെ വിദ്യാർത്ഥികൾ വീഴുകയായിരുന്നു. പിൻനിരയിൽ നിന്നവരും വോളന്റിയർമാർക്കുമാണ് ഗുരുതര പരിക്കുകൾ സംഭവിച്ചത്. 13 പടികൾ താഴ്ച്ചായിലേക്കാണ് വിദ്യാർത്ഥികൾ വീണത്.
ഇന്നലെ രാത്രി 7 മണിയോടെയാണ് കുസാറ്റിൽ അപകടം സംഭവിക്കുന്നത്. 64 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ 4 പേരുടെ നില ഗുരുതരമാണ്. 46 പേരെ മെഡിക്കൽ കോളജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. 15 പേരെ കിൻഡർ ആശുപത്രിയിലും പ്രവേശിപ്പിച്ചു.