കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നു മൃതദേഹം മാറി നൽകിയതായി പരാതി. ചോറ്റി സ്വദേശി ശോശാമ്മയുടെ മൃതദേഹമാണ് മാറി നൽകിയത്. ഇവർക്കു പകരം ലഭിച്ചത് മറ്റൊരു മൃതദേഹമായിരുന്നു. ശോശാമ്മയുടെ മൃതദേഹം കൊണ്ടുപോയവർ അതു ദഹിപ്പിക്കുകയും ചെയ്തു.
ഇതോടെ കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിലെ സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. ബഹളത്തെ തുടർന്ന് കാഞ്ഞിരപ്പള്ളി ഡിവൈ എസ് പി അടക്കമുള്ളവർ സ്ഥലത്തെത്തി.
കൂട്ടിക്കലിലെ സെന്റ് ലൂപ്പസ് സി എസ് ഐ പള്ളിയിൽ ഇന്ന് രാവിലെ പത്തുമണി യോടെയായിരുന്നു ശോശാമ്മ ജോണിന്റെ സംസ്‌കാരം നടത്തേണ്ടിയിരുന്നത്. അതിന്റെ ഭാഗമായി എട്ടുമണിയോടെ മൃതദേഹം ഏറ്റുവാങ്ങുന്നതിനായി കുടുംബാംഗങ്ങൾ എത്തിയപ്പോഴാണ് മൃതദേഹം മാറിപ്പോയത് തിരിച്ചറിഞ്ഞത്. പിന്നീട് ആശുപത്രി അധികൃതർ നടത്തിയ പരിശോധനയിൽ ശോശാമ്മയുടെ മൃതദേഹം മറ്റൊരു കുടുംബത്തിനു നൽകിയിരുന്നു.
മൃതദേഹം കൊടുത്ത കുടുംബം സംസ്‌കാരം നടത്തിയതായി പിന്നീട് വ്യക്തമായി. ഇവർക്കും മൃതദേഹം മാറിപ്പോയത് മനസിലാക്കാനായില്ല.