ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ട്രെയിന്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 13 പേർ മരിച്ചു. പരിക്കേറ്റ 40 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇവർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരാണ്. ഇതിൽ നാല് പേർ ഗുരുതരാവസ്ഥയിലാണ്. വിജയനഗരം ജില്ലയിലെ കാണ്ടകപള്ളിയിലാണ് അപകടമുണ്ടായത്. ഓവര്‍ ഹെഡ് കേബിള്‍ തകരാര്‍ മൂലം നിര്‍ത്തിയിട്ട വിശാഖപട്ടണം – റായിഘഡ് പാസഞ്ചര്‍ ട്രെയിന് പിന്നിലേക്ക് പാലാസ എക്‌സ്പ്രസ് ഇടിച്ചു കയറുകയായിരുന്നു. ഇപ്പോഴും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സംഭവത്തെ തുടർന്ന് 18 ട്രെയിനുകൾ റദ്ദാക്കുകയും ചിലത് വഴിതിരിച്ചുവിടുകയും ചെയ്തു.
ലോക്കോ പൈലറ്റിന്റെ അശ്രദ്ധയാണ് ദുരന്തമുണ്ടാകാൻ കാരണമെന്നും സിഗ്‌നലിങ് ശ്രദ്ധയില്‍പ്പെട്ടില്ലെന്നും റെയില്‍വേ വൃത്തങ്ങള്‍ പറയുന്നു. ഡല്‍ഹി റെയില്‍വേ മന്ത്രാലയത്തിലെ വാര്‍ റൂം സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും റെയില്‍വേ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തി. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ആന്ധ്ര സർക്കാർ 10 ലക്ഷം രൂപയും കേന്ദ്രസർക്കാർ 2 ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചു.