മൂലമറ്റം: വീടിനുപുറത്തെ ഷെഡിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പാർപ്പിച്ച ഓട്ടിസം ബാധിച്ച 18കാരനെ മോചിപ്പിച്ചു. ഇടുക്കി വെള്ളിയാമറ്റം പഞ്ചായത്തിലെ ഗോത്രമേഖലയായ മേത്തൊട്ടിയിലാണ് സംഭവം. സംഭവത്തിൽ രണ്ടാനച്ഛനും അമ്മക്കും എതിരെ കാഞ്ഞാർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പഞ്ചായത്ത് അധികൃതരുടെയും ആരോഗ്യവിഭാഗത്തിന്‍റെയും പൊലീസിന്‍റെയും നേതൃത്വത്തിലാണ് 18കാരനെ മോചിപ്പിച്ച് തൊടുപുഴ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ചൊവ്വാഴ്ച രാവിലെ 11 ഓടെ ഇളംദേശം സാമൂഹികാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ മനോജ് മാത്യുവിന്‍റെ നേതൃത്വത്തിൽ സാന്ത്വന പരിചരണവിഭാഗം ഈ വീട്ടിൽ എത്തുമ്പോഴാണ് സംഭവം ശ്രദ്ധയിൽപെട്ടത്. അടുക്കളക്കുസമീപം പടുത കെട്ടി മറച്ച ഷെഡിൽ നഗ്നനും അവശനുമായി കിടക്കുകയായിരുന്നു 18 കാരൻ.
തുടർന്ന്, ഇവർ വിവരം പഞ്ചായത്ത് പ്രസിഡന്‍റ് ഇന്ദു ബിജുവിനെ അറിയിച്ചു. പ്രസിഡന്‍റ് അറിയിച്ചതിനെത്തുടർന്ന് കാഞ്ഞാർ പൊലീസും പൂമാല പി.എച്ച്.സി മെഡിക്കൽ ഓഫിസർ ഡോ. ആർ. അശ്വതി, ട്രൈബൽ എക്സ്റ്റെൻഷൻ ഓഫിസർ കെ.ഡി. ലിജി, വൈസ് പ്രസിഡന്‍റ് ലളിതമ്മ വിശ്വനാഥൻ എന്നിവർ സ്ഥലത്ത് എത്തി.
കുട്ടിയെ കുളിപ്പിച്ച് വൃത്തിയാക്കി ഭക്ഷണം നൽകി തൊടുപുഴ ജില്ല ആശുപത്രിയിലേക്ക് ചികിത്സക്ക് കൊണ്ടുപോയി. 18 വയസ്സ് കഴിഞ്ഞതിനാൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കുട്ടിയെ ഏറ്റെടുക്കാൻ കഴിയില്ല. കുട്ടിയുടെ തുടർപരിചരണത്തിന് സാമൂഹികനീതി വകുപ്പിനെ ഏൽപിക്കാൻ കഴിയുമോ എന്ന് അന്വേഷിക്കുകയാണ് പഞ്ചായത്ത്.