മുക്കുപണ്ടം പണയം വെച്ച് കേരളാ ബാങ്കിൽ നിന്നും ലക്ഷങ്ങൾ തട്ടാൻ ശ്രമം; മൂന്നു പേർ അറസ്റ്റിൽ

0


നെടുംകണ്ടം: മുക്കുപണ്ടം പണയം വെച്ച് കേരളാ ബാങ്കിൽ നിന്നും ലക്ഷങ്ങൾ തട്ടാൻ ശ്രമിച്ച മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുൻപും ഇത്തരത്തിൽ മുക്കുപണ്ടം പണയംവെച്ച് ചെമ്മണ്ണാറിലെ കേരള ബാങ്കിൽനിന്ന് പണം തട്ടിയവരാണ് പുതിയ തട്ടിപ്പിനു ശ്രമിക്കുന്നതിനിടെ രണ്ടിടത്തുനിന്ന് പിടിയിലായത്.

ചെമ്മണ്ണാർ തെങ്ങുപുള്ളിയിൽ സ്റ്റെഫാൻസൺ (ബിലാൽ-33) കല്ലിടയിൽ ജോൺസൺ (38) എന്നിവരെ ഉടുമ്പൻചോല പൊലീസാണ് അറസ്റ്റുചെയ്തത്. മറ്റൊരു പ്രതിയായ ചെമ്മണ്ണാർ കിഴക്കേകൂറ്റ് ടിജോ തോമസിനെ (38) ഞാറയ്ക്കൽ പൊലീസും അറസ്റ്റുചെയ്തു.

നേരത്തേ മൂവരുംചേർന്ന് രണ്ടുതവണയായി മുക്കുപണ്ടം പണയംവെച്ച് 9.5 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. മൂന്നാംതവണ 8.70 ലക്ഷം രൂപ തട്ടി എടുക്കാനുള്ള ശ്രമത്തിനിടെയാണ് മൂവരും പിടിയിലായത്. ഓഗസ്റ്റ് 16-ന് കേരളബാങ്കിൽ 13 പവൻ മുക്കുപണ്ടംവെച്ച് 3.90 ലക്ഷം തട്ടിയെടുത്തു. ഓഗസ്റ്റ് 25-ന് 17.5 പവൻ മുക്കുപണ്ടംവെച്ച് 5.5 ലക്ഷവും തട്ടി. അപ്പോൾ, ഇത് മുക്കുപണ്ടമാണെന്ന് കണ്ടെത്തിയിരുന്നില്ല.

കഴിഞ്ഞദിവസം വീണ്ടും മുക്കുപണ്ടവുമായി എത്തിയതോടെയാണ മൂവരും പിടിയിലായത്. 27 പവനുമായി ഇരുവരും ബാങ്കിലെത്തി. 8.70 ലക്ഷം രൂപയാണ് ഇത്തവണ തട്ടിയെടുക്കാൻ ശ്രമിച്ചത്. സംശയം തോന്നിയ ജീവനക്കാർ പൊലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. സമാനരീതിയിൽ ഇവർ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് സൂചന ലഭിച്ചിട്ടുണ്ട്. ഉടുമ്പഞ്ചോല സിഐ. വി സി.വിനോദ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

LEAVE A REPLY

Please enter your comment!
Please enter your name here