വീട് വാടകയ്ക്ക് എടുത്ത് ലഹരിവില്പന നടത്തിയ കേസിൽ ദമ്പതികൾ ഉൾപ്പെടെ മൂന്ന്‌പേർ അറസ്റ്റിൽ. എറണാകുളം വടക്കൻപാവൂരിലുള്ള ഇവരുടെ വീട്ടിൽ നിന്നും 20 കിലോ കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. വൈപ്പിൻ നായരമ്പലം സ്വദേശി ജോസ്, ഇയാളുടെ ഭാര്യ ജയ, സുഹൃത്ത് കളമശ്ശേരി സ്വദേശി ജഗൻ എന്നിവരാണ് പിടിയിലായത്.ആറു മാസം മുമ്പാണ് ജോസുംകുട്ടികളടക്കമുള്ള കുടുംബവും ഇവിടെ വാടകയ്ക്ക് താമസിക്കാൻ എത്തിയത്.
എക്‌സൈസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ് വടക്കേക്കര കുഞ്ഞിത്തൈയ്യിലെ വീട്ടിൽ പരിശോധന നടത്തിയത്. പതിവായി പുറത്ത് നിന്ന് വാഹനങ്ങൾ വന്നു പോകുന്നതിനെ തുടർന്ന് സംശയം തോന്നിയ നാട്ടുകാർ ആണ് എക്‌സൈസിന് രഹസ്യവിവരം നൽകിയത്.വീടിന് സമീപം എക്‌സൈസ് എത്തിയതോടെ വിട്ടിലുണ്ടായിരുന്ന ഒരു സംഘം കാറെടുത്ത് പുറത്തേക്ക് പാഞ്ഞു. എക്‌സൈസ് സംഘം ജീപ്പ് വട്ടമിട്ട് തടയാൻ ശ്രമിച്ചു. എന്നാൽ ജീപ്പിനെ ഇടിച്ച് മാറ്റി സംഘം രക്ഷപ്പെട്ടു. വീട്ടിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും എക്‌സൈസ് സംഘം ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നു.