ആറു വയസുകാരി കൊല്ലപ്പെട്ട സംഭവം: തെളിവെടുപ്പ്‌ നടത്തി

0


മാവേലിക്കര: ആറു വയസുകാരി പുന്നമൂട്‌ ആനക്കൂട്ടില്‍ നക്ഷത്രയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ്‌ കസ്‌റ്റഡിയിലുള്ള അച്‌ഛന്‍ ശ്രീമഹേഷിനെ(38) ഇന്നലെ തെളിവെടുപ്പിന്‌ വീട്ടിലെത്തിച്ചു. ഉച്ചയ്‌ക്ക് 1.40 നാണ്‌ എസ്‌.എച്ച്‌.ഒ: സി.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ തെളിവെടുപ്പിന്‌ എത്തിച്ചത്‌.
നാട്ടുകാരുടെ പ്രതികരണം മുന്‍നിര്‍ത്തി നിരവധി പോലീസ്‌ വാഹനങ്ങളുടെ അകമ്പടിയിലാണ്‌ ഇയാളെ എത്തിച്ചത്‌.
കൂസലില്ലാതെ, ഭാവഭേദങ്ങളില്ലാതെയാണ്‌ ഇയാള്‍ പോലീസിന്റെ ചോദ്യങ്ങളോട്‌ പ്രതികരിച്ചത്‌. വീടിനുള്ളില്‍ കയറിയ ശേഷം മുറികള്‍ക്കുള്ളിലും കുഞ്ഞ്‌ കൊല്ലപ്പെട്ടു കിടന്ന സോഫയുടെ സമീപവും എത്തിച്ച്‌ തെളിവെടുത്തു. നക്ഷത്രയെ കൊല്ലാന്‍ ഉപയോഗിച്ച മഴു വീടിനുള്ളില്‍ നിന്നും പോലീസ്‌ കണ്ടെടുത്തു. ഇയാള്‍ കുറ്റം സമ്മതിച്ചതായി പോലീസ്‌ പറഞ്ഞു. ഫോറന്‍സിക്‌ സംഘവും സ്‌ഥലത്ത്‌ എത്തിയിരുന്നു. സയന്റിഫിക്‌ ഓഫീസര്‍ അഖില്‍കുമാര്‍, ഫോറന്‍സിക്‌ എക്‌സ്പര്‍ട്ട്‌ പി.പ്രതിഭ, അസി.പോലീസ്‌ ഫോട്ടോഗ്രഫര്‍ രണധീര്‍ എന്നിവരടങ്ങുന്ന സംഘമാണ്‌ ശാസ്‌ത്രീയ പരിശോധന നടത്തിയത്‌. തെളിവെടുപ്പും ഫോറന്‍സിക്‌ പരിശോധനയും രണ്ടു മണിക്കുറോളം നീണ്ടുനിന്നു. വന്‍ ജനാവലിയാണ്‌ വീടിന്‌ ചുറ്റും റോഡിലും തടിച്ചുകൂടിയത്‌.
ഇയാളെ കൊണ്ടു വന്നപ്പോള്‍ മുതല്‍ തിരികെ കൊണ്ടു പോകും വരെ ജനക്കൂട്ടം പ്രതിഷേധിച്ചു. തെളിവെടുപ്പിനിടെ വീടിന്റെ മതിലിന്‌ പുറത്തും റോഡിലും ജനക്കൂട്ടത്തിന്റെ പ്രതിഷേധം തുടര്‍ന്നു. ബുധനാഴ്‌ച രാത്രി 7.30 നാണ്‌ നാടിനെ നടുക്കിയ കൊലപാതകം നടന്നത്‌. മകളെ മഴു കൊണ്ട്‌ വെട്ടിയ ശ്രീമഹേഷ്‌ ബഹളം കേട്ട്‌ ഓടിയെത്തിയ ഇയാളുടെ അമ്മ സുനന്ദ(62)യെയും വെട്ടിപ്പരുക്കേല്‍പിച്ചു. ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുനന്ദയെ ഇന്നലെ തിരികെ വീട്ടിലെത്തിച്ചു. നക്ഷത്രയുടെ അമ്മ വിദ്യ മൂന്നു വര്‍ഷം മുമ്പ്‌ ആത്മഹത്യ ചെയ്‌തിരുന്നു. നക്ഷത്രയുടെ മൃതദേഹം പോസ്‌റ്റ്മോര്‍ട്ടം നടത്തി കായംകുളത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. സംസ്‌കാരം ഇന്ന്‌ ഉച്ച കഴിഞ്ഞ്‌ മൂന്നിന്‌ പത്തിയൂരിലെ വിദ്യയുടെ വീട്ടുവളപ്പില്‍ നടക്കും.
കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ്‌ ചെയ്‌തു. കൂടുതല്‍ ചോദ്യം ചെയ്യാന്‍ കസ്‌റ്റഡിയില്‍ വാങ്ങുമന്ന്‌ എസ്‌.എച്ച്‌.ഒ പറഞ്ഞു. എസ്‌.എച്ച്‌.ഒയെ കൂടാതെ എസ്‌.ഐ: അനില്‍, സീനിയര്‍ സി.പി.ഒ: സജന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ അന്വേഷണം നടത്തുന്നത്‌.

ജയിലില്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ച്‌ ശ്രീമഹേഷ്‌

മാവേലിക്കര: മകളെ വെട്ടിക്കൊലപ്പെടുത്തിയ അച്‌ഛന്‍ ജയിലില്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. പുന്നമൂട്‌ ആനക്കൂട്ടില്‍ നക്ഷത്രയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീമഹേഷാ(38)ണ്‌ ഇന്നലെ വൈകിട്ട്‌ 6.45 ഓടെ സബ്‌ ജയിലില്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്‌. മാവേലിക്കര സബ്‌ ജയിലിലായിരുന്ന ഇയാള്‍ വാറണ്ട്‌ മുറിയില്‍ വച്ചാണ്‌ ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്‌. വാറണ്ട്‌ മുറിയില്‍ രേഖകള്‍ ശരിയാക്കുന്നതിനിടെ അവിടെ നിന്ന്‌ ലഭിച്ച പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച്‌ കഴുത്തിലും കൈയിലും മുറിവുകള്‍ ഉണ്ടാക്കുകയായിരുന്നു. കഴുത്തിന്റെ വലതു ഭാഗത്തും ഇടതു കൈയിലുമാണ്‌ മുറിവുകള്‍ ഉണ്ടാക്കിയത്‌. കഴുത്തിലെ ആഴത്തിലുള്ള മുറിവ്‌ കാരണം കഴുത്തിലെ ഞരമ്പിനും മുറിവ്‌ സംഭവിച്ചിട്ടുണ്ട്‌. ജയില്‍ അധികൃതര്‍ ഇയാളെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന്‌ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here