പത്തനംതിട്ട: മുംബൈ ഭീകരാക്രമണത്തിനുശേഷം നിരീക്ഷണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം നാലു വര്‍ഷം മുമ്പു കേരളത്തിന്റെ അതിര്‍ത്തി ജില്ലകളില്‍ സ്ഥാപിച്ച എ.ഐ. ക്യാമറകള്‍ നോക്കുകുത്തിയായി.
നിരീക്ഷണ ക്യാമറകള്‍, അണ്ടര്‍ വെഹിക്കിള്‍ സ്‌കാനര്‍ എന്നിവ ഉപയോഗിച്ച് അതിര്‍ത്തിയില്‍ പോലീസ് നിരീക്ഷണം ശക്തമാക്കണമെന്നായിരുന്നു കേന്ദ്ര നിര്‍ദേശമെങ്കിലും അതു പാലിക്കാതെയാണു നിര്‍മിത ബുദ്ധി ക്യാമറകള്‍ പോലീസ് വകുപ്പ് സ്ഥാപിച്ചത്. പക്ഷേ ക്യാമറകള്‍ നിരീക്ഷിക്കാനും കുറ്റവാളികളെ പിടിക്കാനും പോലീസ് നിരീക്ഷണം ശക്തമാക്കണമെന്ന നിര്‍ദേശം അവഗണിച്ചതോടെ അതിര്‍ത്തികളിലെ പല ക്യാമറകളും നോക്കുകുത്തിയായി മാറിയെന്ന് കോസ്റ്റല്‍ സെക്യൂരിറ്റി അഡീഷണല്‍ ഐ.ജിയായിരുന്ന സഖറിയാ ജോര്‍ജ് ‘മംഗള’ത്തോടു പറഞ്ഞു.
2018-ല്‍ എ.ഐ. ക്യാമകള്‍ സ്ഥാപിച്ചതിനു പിന്നില്‍ വന്‍ അഴിമതി നടന്നുവെന്ന ആരോപണം ശക്തമാണ്. പ്രധാനമായും കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, പാലക്കാട്, മലപ്പുറം, തൃശൂര്‍, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ അതിര്‍ത്തികളിലാണ് അന്നു ക്യാമറകള്‍ സ്ഥാപിച്ചത്. ഇതിനായി ഒന്‍പതുകോടി രൂപയാണ് അനുവദിച്ചത്. അതത് ജില്ലകളില്‍ എസ്.പിമാരുടെ മേല്‍നോട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നതിനു പകരം പോലീസ് ആസ്ഥാനമാണ് എസ്.പിമാരുടെ പേരില്‍ പദ്ധതി തയാറാക്കിയത്.
ഇതിനായി ഹണിവെല്‍ എന്ന കമ്പനിക്കു കരാര്‍ നല്‍കി. കൂടാതെ നിലവിലുള്ള കണ്‍ട്രോള്‍ റൂം നവീകരിച്ച് വീഡിയോ വാള്‍ സ്ഥാപിക്കാനായി 40 ലക്ഷം രൂപയുടെ പദ്ധതിയും ഹണിവെല്‍ കമ്പനിക്കു കൈമാറി. എന്നാല്‍ വീഡിയോ വാള്‍ സ്ഥാപിക്കുന്നതിനു പകരം ടി.വി സെറ്റുകള്‍ സ്ഥാപിക്കാന്‍ നടത്തിയ നീക്കം തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി പോലീസ് ഉന്നതന്‍ പകരം വീട്ടുകയും ചെയ്തു.