കമ്പം: ഞായറാഴ്ച പുലർച്ചെവീട്ടാവശ്യത്തിനായി ആട്ടിറച്ചി വാങ്ങാൻ പോയതായിരുന്നു സുബ്രഹ്‌മണി. ചെന്നു പെട്ടതാകട്ടെ അരിക്കൊമ്പന്റെ മുന്നിലും. സുരുളി – കമ്പം റോഡിലൂടെ ഇരുചക്രവാഹനത്തിലായിരുന്നു സുബ്രമണിയുടെ യാത്ര. ഇറച്ചി വാങ്ങിയശേഷം മുന്തിരിത്തോപ്പിൽ ജോലിക്കിറങ്ങണമെന്നുള്ളതുകൊണ്ടാണ് വെളിച്ചം വീഴും മുന്നേ ഇറച്ചിക്കായി പോയത്. എന്നാൽ അരിക്കൊമ്പന്റെ മുന്നിൽ പോയി പെടുമെന്ന് സ്വപ്‌നേപി വിിചാരിച്ചില്ല.
”റോഡരികിലെ പ്ലാവിൽ നിന്നു ചക്ക തുമ്പിക്കൈ കൊണ്ട് പറിച്ചെടുക്കുകയായിരുന്നു അരിക്കൊമ്പൻ. ഞാൻ ഭയന്നു വിറച്ചുപോയി. 150 മീറ്റർ മാറിയാണു കൊമ്പൻ നിന്നിരുന്നത് സ്‌കൂട്ടറിന്റെ ലൈറ്റ് കണ്ട് ആന തിരിഞ്ഞുനോക്കി. പഴുത്തുകിടന്ന രണ്ടു ചക്ക പകുതി കഴിച്ചശേഷം റോഡിൽ ഉപേക്ഷിച്ച് അരിക്കൊമ്പൻ മുന്നോട്ടുനടന്നു. സമീപത്തെ ഗേറ്റും തകർത്താണു കൊമ്പൻ മുന്നോട്ടുപോയത്. കൊമ്പൻ സമീപത്തെ തെങ്ങുംതോപ്പിൽ നിലയുറപ്പിച്ചതോടെ ആട്ടിറച്ചിക്കുള്ള യാത്ര ഉപേക്ഷിച്ച് ഞാൻ ജീവനുംകൊണ്ട് വീട്ടിലേക്കു രക്ഷപ്പെട്ടു” സുബ്രമണി പറഞ്ഞു. അരിക്കൊമ്പനെ കണ്ടതിന്റെ ഞെട്ടൽ ഇനിയും സുബ്രമണിക്ക് മാറിയിട്ടില്ല.