പോയ വർഷം മലയാളികൾ കഴിച്ചത് 12,500 കോടി രൂപയുടെ മരുന്നെന്ന് റിപ്പോർട്ട്. മുൻ വർഷം ഇത് 11,000 കോടിയായിരുന്നു.ഇക്വിയ മാർക്കറ്റ് റിഫ്ളക്ഷൻ റിപ്പോർട്ട്, ഫാർമ വാക്സ് റിപ്പോർട്ട് എന്നിവ ഉദ്ധരിച്ച് ഓൾ കേരള കെമിസ്റ്റ്‌സ് ആൻഡ് ഡ്രഗിസ്റ്റ്‌സ് അസോസിയേഷനാണ് (എ.കെ.സി.ഡി.എ) കണക്ക് തയ്യാറാക്കിയത്.
വേദന സംഹാരികളും ഹൃദയ – ശ്വാസകോശ സംബന്ധമായ മരുന്നുകളുമാണ് ഏറ്റവും അധികം വിറ്റഴിക്കപ്പെട്ടത്. വിറ്റാമിനുകളും ഗസ്സ്ട്രോ, ആന്റിഡയബറ്റിക് മരുന്നുകളും വൻതോതിൽ ചെലവാകുന്നു. 2022ൽ ഇന്ത്യൻ മരുന്ന് വിപണിയിലെ മൊത്തം വിറ്റുവരവ് 2,20,395 ലക്ഷം കോടിയായിരുന്നു. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ബംഗാൾ എന്നിവ മരുന്ന് ഉപയോഗത്തിൽ കേരളത്തിനു മുന്നിലുണ്ടെങ്കിലും അവ ജനസംഖ്യയിലും ഏറെ മുന്നിലാണ്.കോവിഡ് കാലത്ത് ആളുകൾ ആരോഗ്യം ശ്രദ്ധിച്ചതിനാൽ മരുന്ന് ഉപയോഗം 7,500കോടി ആയി കുറഞ്ഞിരുന്നു.
ആന്റിബയോട്ടിക്, ആന്റി ഇൻഫ്‌ളമേറ്ററി മരുന്നുകളുടെ വില്പന അക്കാലത്ത് വൻതോതിൽ ഇടിഞ്ഞു.99% പുറത്തു നിന്ന്പതിനഞ്ചിലേറെ സ്വകാര്യ മരുന്ന് നിർമ്മാണ ശാലകൾ കേരളത്തിലുണ്ടെങ്കിലും 99 ശതമാനം മരുന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ് എത്തുന്നത്. അഞ്ചു കോടി മുതൽ മുടക്കിൽ എ.കെ.സി.ഡി.എയുടെ നേതൃത്വത്തിൽ എറണാകുളം പുത്തൻകുരിശിൽ കൺസോർഷ്യം തലത്തിലുള്ള കേരളത്തിലെ ആദ്യ സ്വകാര്യ മരുന്ന് നിർമ്മാണ യൂണിറ്റ് – കൈനോ ഫാം ലിമിറ്റഡ് – ആരംഭിച്ചിട്ട് രണ്ടു വർഷമാകുന്നു. പാരസെറ്റമോൾ, ആന്റിസെപ്റ്റിക് ലോഷൻ, വിറ്റാമിനുകൾ, ആന്റിബയോട്ടിക്, ഹൃദ്രോഗ മരുന്നുകൾ തുടങ്ങി 30ലേറെ മരുന്നുകൾ കൈനോ ബ്രാൻഡിൽ വിപണിയിൽ എത്തിക്കുന്നുണ്ട്