ദൈവത്തെ കാണാൻ മതപ്രഭാഷകന്റെ വാക്ക് കേട്ട് പട്ടിണി കിടന്നു; കെനിയയിൽ മരിച്ചവരുടെ എണ്ണം 95 കടന്നു

0


നയ്‌റോബി: മതപ്രഭാഷകന്റെ വാക്കു കേട്ട് ദൈവത്തെ കാണാൻ വേണ്ടി പട്ടിണി കിടന്ന് മരിച്ചവരുടെ എണ്ണം 95 കടന്നു. തീരനഗരമായ മാലിന്ദിയിൽനിന്ന് കുട്ടികളുടേതടക്കം 95 മൃതദേഹങ്ങൾ പൊലീസ് കണ്ടെടുത്തു. വനത്തിനുള്ളിൽ മരണം കാത്ത് പട്ടിണി കിടന്ന 34 പേരെ പൊലീസ് ഇതിനകം രക്ഷപെടുത്തി. ഷാകഹോല വനത്തിലാണ് വിശ്വാസികൾ പട്ടിണി കിടന്നത്. ഗുഡ് ന്യൂസ് ഇന്റർനാഷണൽ ചർച്ചിലെ പ്രഭാഷകനായ പോൾ മക്കെൻസിയുടെ വാക്കുകേട്ടാണ് വിശ്വാസികൾ പട്ടിണി കിടന്നത്. ദൈവത്തെ കാണാൻ പട്ടിണി കിടന്ന് മരിക്കണമെന്നായിരുന്നു നിർദ്ദേശം. പ്രദേശത്ത് കെനിയൻ സർക്കാർ കർഫ്യൂ പ്രഖ്യാപിച്ചു.

ഒരു കുടുംബത്തിലെ അഞ്ചു പേരുടെ കുഴിമാടം ഉൾപ്പെടെ ഇവിടെനിന്നു കണ്ടെത്തിയതായി പൊലീസ് സ്ഥിരീകരിച്ചു. 800 ഏക്കറോളം വിശാലമായ വനത്തിൽ കൂടുതൽ പരിശോധന നടത്തുകയാണെന്ന് ആഭ്യന്തര മന്ത്രി കിഥൂർ കിൻഡികി വ്യക്തമാക്കി. ഈ മേഖലയിൽ നിന്ന് അടുത്തകാലത്തായി 112 പേരെ കാണാതായെന്നും റിപ്പോർട്ടുണ്ട്. അതേസമയം, കെനിയയിലെ റെഡ് ക്രോസ് സൊസൈറ്റിയുടെ കണക്കു പ്രകാരം 213 പേരെയാണ് കണ്ടെത്താനുള്ളത്.

മരിച്ചവരെ കുഴിച്ചിട്ടത് ആരാണെന്നത് ഉൾപ്പെടെ പരിശോധിച്ച് പൊലീസ് തെളിവ് ശേഖരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് പോൾ മക്കെൻസിയെ അറസ്റ്റ് ചെയ്‌തെങ്കിലും ഇയാൾ കുറ്റം നിഷേധിച്ചു. മക്കെൻസിയുടെ അടുത്ത അനുയായികളടക്കം ആറു പേരും പൊലീസ് കസ്റ്റഡിയിലാണ്. 2019ൽ തന്റെ സംഘടനയെ പിരിച്ചുവിട്ടിരുന്നുവെന്നാണ് മക്കെൻസിയുടെ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here