പാണാവള്ളി കാപികോ റിസോര്‍ട്ട് ഇന്നുതന്നെ പരമാവധി പൊളിച്ചുനീക്കണമെന്നു ആലപ്പുഴ കലക്‌ടര്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. പൊളിക്കല്‍ പുരോഗതി റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണിത്.
പരിസ്‌ഥിതി അനുമതിയില്ലാതെയാണു പൊളിക്കല്‍ നടത്തുന്നതെന്നും അതിനാല്‍, നിര്‍ത്തിവയ്‌ക്കണമെന്നും ആവശ്യപ്പെട്ടു മത്സ്യത്തൊഴിലാളി സ്‌ത്രീ കേസില്‍ കക്ഷിചേന്നിട്ടുണ്ട്. ഈ പരാതിയും നാളെ പരിഗണിയ്‌ക്കും. റിസോര്‍ട്ട് പൊളിക്കല്‍ ഈമാസം 28 നകം പൂര്‍ത്തിയായില്ലെങ്കില്‍ ചീഫ് സെക്രട്ടറിക്കെതിരേ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്നാണു സുപ്രീം കോടതിയുടെ മുന്നറിയിപ്പ്.
എന്നാല്‍, പൊളിക്കല്‍ നടപടി ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്നാണു ഹര്‍ജിക്കാരായ ജനസമ്പര്‍ക്ക സമിതി കോടതിയെ അറിയിച്ചത്. ജസ്‌റ്റീസുമാരായ സുധാംശു ദുലിയ, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണു കേസ് പരിഗണിയ്‌ക്കുന്നത്. ഹര്‍ജിയില്‍ സ്‌റ്റേ ഉള്‍പ്പെടെയുള്ള തിരിച്ചടി ഒഴിവാക്കാനുമാണു പൊളിക്കല്‍ ഇന്നുതന്നെ പരമാവധി തീര്‍ക്കാന്‍ കലക്‌ടര്‍ക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇപ്പോള്‍, പൊളിക്കല്‍ മന്ദഗതിയിലാണു നീങ്ങുന്നതെന്നാണു റിപ്പോര്‍ട്ട്. ഉദ്യോഗസ്‌ഥരുടെ മൗനാനുവാദവും ഇതിനു പിന്നിലുണ്ടെന്നാണു ജനസമ്പര്‍ക്ക സമിതിയുടെ വാദം. എന്നാല്‍, തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതിക്കുവേണ്ടിയാണു പൊളിക്കല്‍ നടപടി താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നതെന്നാണു ചീഫ് സെക്രട്ടറിയുടെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്‌തമാക്കിയത്. അതേസമയം, സുപ്രീംകോടതിയില്‍നിന്നു ഇനിയും ആശ്വാസവിധി ലഭിക്കുമെന്ന പ്രതീക്ഷയിലാണു റിസോര്‍ട്ട് ഉടമകള്‍.
പരിസ്‌ഥിതിനാശം കായലിലെ മത്സ്യസമ്പത്തിനെ ബാധിക്കുമെന്നാണു മത്സ്യത്തൊളിലാളിയുടെ വാദത്തിനു പിന്നില്‍ റിസോര്‍ട്ട് ഉടമയാണെന്നു ജനസമ്പര്‍ക്ക സമിതി ആരോപിക്കുന്നു. ഇവര്‍ ദേശീയ ഹരിത ട്രിബ്യൂണലിലും (എന്‍.ജി.ടി.) ഹര്‍ജി നല്‍കിയിട്ടുണ്ട്. സുപ്രീംകോടതിയില്‍ ഹര്‍ജി നിലനില്‍ക്കുന്നതിനാല്‍, എന്‍.ജി.ടിയ്‌ക്കു തീരുമാനമെടുക്കാനാകുന്നില്ല.
തീരപരിപാലന നിയമം ലംഘിച്ചു നിര്‍മിച്ച റിസോര്‍ട്ട് പൊളിക്കണമെന്നു 2020 ജനുവരിയിലാണു സുപ്രീംകോടതി ഉത്തരവിട്ടത്. കോവിഡ് സാഹചര്യത്തില്‍ വൈകിയ പൊളിക്കല്‍ പിന്നീടു 2022 സെപ്‌റ്റംബര്‍ 15 ന് ആരംഭിച്ചിരുന്നു. നീന്തല്‍ക്കുളങ്ങള്‍ ഉള്‍പ്പെടെ 54 വില്ലകളും അനുബന്ധ സൗകര്യങ്ങളും ഇവിടെയുണ്ടായിരുന്നു