സ്വർണക്കടത്ത് കേസിൽ ഒത്തുതീർപ്പിന് ശ്രമമെന്ന് സ്വർണ്ണക്കടത്തു കേസ് പ്രതി സ്വപ്നാ സുരേഷ്

0

സ്വർണക്കടത്ത് കേസിൽ ഒത്തുതീർപ്പിന് ശ്രമമെന്ന് സ്വർണ്ണക്കടത്തു കേസ് പ്രതി സ്വപ്നാ സുരേഷ്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം സ്വപ്ന വെളിപ്പെടുത്തിയത്. സംഭവത്തിൽ കൂടുതൽ വിശദീകരണവുമായി വൈകുന്നേരം ലൈവ് വരുമെന്ന് സ്വപ്ന അറിയിച്ചു. സാധാരണ ഫേസ്‌ബുക്കിൽ ഇംഗ്ലീഷിൽ മാത്രം പോസ്റ്റ് ചെയ്യുന്ന സ്വപ്ന ഇന്ന് മലയാളത്തിൽ മാത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഉച്ചയ്ക്ക് 12.10നാണ് പോസ്റ്റ് ഇട്ടത്

”സ്വർണ്ണ കടത്ത് കേസിൽ ഒത്ത് തീർപ്പ്. അതും എന്റെ അടുത്ത്. വിവരങ്ങളുമായി ഞാൻ വൈകിട്ട് 5 മണിക്ക് ലൈവിൽ വരും” സ്വപ്ന സുരേഷ് ഫേസ്‌ബുക്കിൽ കുറിച്ചു. സ്വപ്‌നയുടെ ഫേസ്‌ബുക്ക് പോസ്‌റ്റോടെ ആർക്കാണ് പണി വരുന്നതെ എന്ന ചോദ്യങ്ങളും ഉയർന്നു കഴിഞ്ഞു. ലൈഫ് മിഷൻ അഴിമതി കേസുമായി ബന്ധപ്പെട്ട ഇ ഡി അന്വേഷണം നിർണായക ഘട്ടത്തിലേക്ക് കടക്കവേയാണ് സ്വപ്‌ന സുരേഷ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തുവന്നിരിക്കുന്നത്. കേസിൽ സി എം രവീന്ദ്രനെ രണ്ട് ദിവസം ചോദ്യം ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് സ്വപ്‌നയുടെ വെളിപ്പെടുത്തലെന്നതും ശ്രദ്ധേയമാണ്.

ലോക വനിതാദിനമായ ഇന്നലെ മുഖ്യമന്ത്രിയെ പരിഹസിച്ചു കൊണ്ടാണ് സ്വർണ്ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. രണ്ട് ഫേസ്‌ബുക്ക് പോസ്റ്റുകളിലാണ് ആശംസകൾ നേർന്നു കൊണ്ട് സ്വപ്നയുടെ പരിഹാസം. രണ്ടാമത്തെ പോസ്റ്റിൽ ”നിങ്ങൾക്കും ക്ലിഫ് ഹൗസിലെ സ്ത്രീകൾക്കും അടുത്ത വർഷം സ്വർണം അടങ്ങിയ ബിരിയാണി ചെമ്പ്…! വനിതാ ദിനാശംസകൾ വിജയ റാണി.” എന്നാണ് സ്വ്പന ഫേസ്‌ബുക്കിൽ കുറിച്ചത്.

സ്വപ്നയുടെ പോസ്റ്റ് ഇങ്ങനെ: ‘ബിരിയാണി ചെമ്പ് വിത്ത് ഗോൾഡ് നെക്സ്റ്റ് ഇയർ ഫോർ യു ആൻഡ് ക്ലിഫ്ഹൗസ് ഫിസിക്കൽ വുമൺ; ഹാപ്പി വുമൻസ് ഡേ വിജയ റാണി..!’ കോൺസുലേറ്റ് ജനറലിൽ നിന്നും ബിരിയാണി ചെമ്പ്് ലഭിച്ച പഴയ കാര്യം ഓർമ്മിപ്പിച്ചു കൊണ്ടാമ് സ്വപ്നയുടെ പോസ്റ്റ്.

സ്വപ്നയുടെ പോസ്റ്റു പുറത്തുവന്നതിന് പിന്നാലെ വി ടി ബൽറാം അടക്കമുള്ളവർ പരിഹാസവുമായി രംഗത്തുവന്നു. കേരളാ മുഖ്യമന്ത്രിയെ ഇങ്ങനെ അവഹേളിക്കുന്നത് ശരിയാണോ എന്നു ചോദിച്ചാണ് ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. പോസ്റ്റ് ഇങ്ങനെ: മുഖ്യമന്ത്രിക്ക് കീഴിലെ സ്ഥാപനത്തിൽ മുൻപ് ലക്ഷങ്ങൾ ശമ്പളത്തിൽ ജോലി ചെയ്തിരുന്ന ആളാണെന്നതൊക്കെ ശരി, മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിച്ചിരുന്നവരുടെ കൂട്ടത്തിലെ പ്രധാനിയാണെന്നതും ശരി, എന്നാലും ഈ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ ഇങ്ങനെയൊക്കെ അവഹേളിക്കുന്നതും പരസ്യമായി വെല്ലുവിളിക്കുന്നതുമൊന്നും മലയാളികൾ എന്ന നിലയിൽ നമുക്ക് അംഗീകരിക്കാൻ കഴിയില്ല. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

നേരത്തെ ആദ്യത്തെ പേസ്ബുക്ക് പോസ്റ്റിലും വലിയ പരിഹാസമാണ് സ്വപ്ന നിറച്ചത്. ഇനിയും വിജയിച്ചിട്ടില്ലാത്ത ഒരു സ്ത്രീയെ പരാജയപ്പെടുത്തി എന്ന സന്തോഷത്തിൽ വനിതാ ദിനം ആഘോഷിക്കുക എന്നു പറഞ്ഞു കൊണ്ടാണ് സ്വപ്ന സുരേഷ് ഫേസ്‌ബുക്കിലൂടെ രംഗത്തുവന്നത്. വനിതാദിനമെന്ന നിലയിലാണ് ആശംസകൾ നേർന്നിരിക്കുന്നത്.

ഒന്നിനും കൊള്ളാത്ത പുരുഷന്മാരുടെ ദിനം താൻ ഒരിക്കൽ ആഘോഷിക്കുമെന്നും സ്വപ്ന ഫേസ് ബുക്കിൽ കുറിച്ചു. കൂടാതെ മുഖ്യമന്ത്രിയുടെ ഭാര്യയെയും മകളെയും പരിഹസിച്ചു കൊണ്ടുംകൂടിയും അവർ ഫേസ്‌ബുക്കിൽ എഴുതിയിട്ടുണ്ട്. ക്ലിഫ് ഹൗസിലെ എല്ലാ വനിതകളെയും ദൈവം അനുഗ്രഹിക്കട്ടെ എന്നും ആശംസാ സന്ദേശത്തിൽ പറയുന്നുണ്ട്. കേരളത്തിലെ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ പോരാടുന്ന തന്നെ നിർഭാഗ്യവശാൽ കേരളത്തിലെ സ്ത്രീകളാരും പരസ്യമായി പിന്തുണക്കുന്നില്ല. കോടിക്കണക്കിന് വിധവകൾക്കും അച്ഛനില്ലാത്ത കുട്ടികൾക്കും ജന്മം നൽകാൻ കഴിയുമെന്ന് ഭരണപ്പാർട്ടി തെളിയിച്ചതുകൊണ്ടാണതെന്നും സ്വപ്ന സുരേഷ് പരിഹസിച്ചു.

സ്വപ്ന സുരേഷിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

മറ്റൊരാളുടെ വാക്കുകളുടെ അടിസ്ഥാനത്തിൽ ഒരാളുടെ സ്വഭാവത്തെ ഒരിക്കലും വിലയിരുത്തരുത്,പകരം, മോശം വിധി പ്രസ്താവിക്കുന്ന വ്യക്തിയുടെ വാക്കുകളുടെ പിന്നിലെ ഉദ്ദേശ്യങ്ങൾ മനസിലാക്കുക.സത്യസന്ധയായ ഒരു സ്ത്രീക്ക് ദിവസം മുഴുവൻ മധുര നാരങ്ങ വിൽക്കാനും മരിക്കുന്നതുവരെ ഒരു നല്ല വ്യക്തിയായി തുടരാനും കഴിയും, എന്നാൽ അങ്ങനെയല്ലെന്ന് നിങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്ന വിദ്വേഷികൾ എപ്പോഴും ഉണ്ടാകും.

ഒരുപക്ഷേ ഈ സ്ത്രീ അവർക്ക് എന്തെങ്കിലും സൗജന്യമായി അല്ലെങ്കിൽ ഒരു കിഴിവ് നൽകിയില്ല, ഒരുപക്ഷേ, അവർ തെറ്റു ചെയ്തപ്പോൾ അവരോടൊപ്പം നിൽക്കാൻ അവൾ വിസമ്മതിച്ചുകാണും , അല്ലെങ്കിൽ ശരിയാണെന്ന് അവൾക്ക് തോന്നിയ ഒന്നിനുവേണ്ടി നിലകൊള്ളുകയെങ്കിലും ചെയ്തുകാണും.ചിലപ്പോൾ ചില കടുപ്പക്കാരായ സ്ത്രീകൾക്ക് അവളോട് അസൂയതോന്നുതാകാം , അല്ലെങ്കിൽ വളരെ അഭിജാതരായ ചില പുരുഷന്മാരുടെ സംഭാവനകൾ അവൾ നിരസിച്ചതാകാം കാരണം.

എപ്പോഴും നിങ്ങളുടെ ഹൃദയത്തെ വിശ്വസിക്കുക. ദശലക്ഷകണക്കിന് മനുഷ്യരുടെ മുന്നിൽ ദശലക്ഷം വിളക്കുകളുടെ വെളിച്ചത്തിൽ സ്രഷ്ടാവ് നിൽക്കുകയാണെങ്കിൽ, കുറച്ച് ആളുകൾക്ക് മാത്രമേ അവനെ ശരിക്കും കാണാൻ കഴിയൂ, കാരണം അവരുടെ ഹൃദയങ്ങളിൽ സത്യം കുടികൊള്ളുന്നുണ്ട്. സത്യം ഉള്ളവർക്ക് മാത്രമേ സത്യ കാണാൻ കഴിയൂ. ഹൃദയത്തിൽ സത്യമില്ലാത്തവൻ എപ്പോഴും അവളോട് അന്ധനായിരിക്കും സുസി കാസെം എഴുതിയതാണിത്. വനിതാ ദിനാശംസകൾ.

അവരുടെ സ്വാർത്ഥ വ്യാപാര സാമ്രാജ്യത്തിനും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടിയും കേരളത്തെ പരിതാപകരമായ രീതിയിൽ വിൽപ്പന നടത്തുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരെ പോരാടുന്ന ഒരു സ്ത്രീയാണ് ഞാൻ, പക്ഷേ നിർഭാഗ്യവശാൽ ഒരു സ്ത്രീയും എന്നെ പരസ്യമായി പിന്തുണയ്ക്കുന്നില്ല.

കോടിക്കണക്കിന് വിധവകൾക്കും അച്ഛനില്ലാത്ത കുട്ടികൾക്കും ജന്മം നൽകാൻ കഴിയുമെന്ന് ഭരണപ്പാർട്ടി തെളിയിച്ചതുകൊണ്ടാണത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് വനിതാ ദിനം ആശംസിക്കുന്നു, ഇതുവരെ വിജയിച്ചിട്ടില്ലാത്ത ഒരു സ്ത്രീയെ പരാജയപ്പെടുത്തി എന്ന സന്തോഷത്തിൽ വനിതാ ദിനത്തിൽ നിങ്ങളുടെ വായ മധുരതരമാകട്ടെ. ഒന്നിനും കൊള്ളാത്ത പുരുഷന്മാരുടെ ദിനം ഒരിക്കൽ ഞാൻ ആഘോഷിക്കും.ചരിത്രം ഒരിക്കൽ കൂടി ആവർത്തിക്കും ക്ലിഫ് ഹൗസിലെ എല്ലാ സ്ത്രീകളെയും ദൈവം അനുഗ്രഹിക്കട്ടെ. സ്വപ്ന സുരേഷ്.

LEAVE A REPLY

Please enter your comment!
Please enter your name here