മാനസിക വൈകല്യമുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 34 വർഷം കഠിന തടവും, ഒന്നര ലക്ഷം രൂപ പിഴയും. കൊടുമൺ ഐക്കാട് ചന്ദ്രാലയം വീട്ടിൽ ലിജു ചന്ദ്രനെ (കൊച്ചുമോൻ) അടൂർ ഫാസ്റ്റ് ട്രാക് സ്പെഷൽ കോടതി ( പോക്സോ കോടതി ) ജഡ്ജി എ. സമീർ ശിക്ഷിച്ചത്.
പ്രതിയിൽ നിന്നു പിഴ ഈടാക്കി പെൺകുട്ടിക്ക് നൽകണം. പിഴ അടയ്ക്കാതെ വന്നാൽ മൂന്ന് വർഷം അധികം തടവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു. കൊടുമൺ പോലീസ് 2017 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി.
ഓണാഘോഷവുമായി ബന്ധപ്പെട്ട പരിപാടിക്കായി സ്റ്റേജ് കെട്ടുന്ന പണിയിൽ ഏർപ്പെട്ട ലിജു, തൊട്ടടുത്ത വീട്ടിൽ അതിക്രമിച്ചു കയറി ടിവി കണ്ടുകൊണ്ടിരുന്ന പെൺകുട്ടിയെ വായ്പൊത്തിപ്പിടിച്ച് എടുത്തുകൊണ്ടുപോയി വീടിനു പിന്നിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്.
നിലവിളി കേട്ട് ഓടിക്കൂടിയവരാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. മാതാവിന്റെ പരാതിയിൽ പ്രത്യേക വിദഗ്ധന്റെ സഹായത്തോടെ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കൊടുമൺ പോലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ കേസിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളുടെയും വ്യവസ്ഥപ്രകാരമാണ് ശിക്ഷവിധിച്ചത്.