ബ്രഹ്മപുരം തീപിടിത്തം; കൊച്ചി കോര്‍പ്പറേഷന് 1.8 കോടി രൂപയുടെ പിഴ ചുമത്തി മലിനീകരണ നിയന്ത്രണ ബോര്‍ഡ്

0

കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തില്‍ കൊച്ചി കോര്‍പ്പറേഷന് പിഴ ചുമത്തി മലിനീകരണ നിയന്ത്രണ ബോര്‍ഡ്. 1.8 കോടി രൂപ കോര്‍പ്പറേഷന്‍ പിഴ അടയ്ക്കണമെന്നാണ് ഉത്തരവ്. പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചതുമൂലം വന്‍ പാരിസ്ഥിതിക ആഘാതമാണുണ്ടായതെന്ന് വിലയിരുത്തിയാണ് തീരുമാനം.

നിയമപരമായ നടപടികള്‍ക്ക് ചീഫ് എന്‍ജിനീയറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മലിനീകരണ നിയന്ത്രണബോര്‍ഡ് ചെയര്‍മാന്‍ എ ബി പ്രദീപ് കുമാര്‍ പറഞ്ഞു. 15 ദിവസത്തിനകം കോര്‍പ്പറേഷന്‍ വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. പ്ലാസ്റ്റിക് മാലിന്യത്തിന് തീ പിടിച്ചത് മൂലം വന്‍ പാരിസ്ഥിതിക ആഘാതമാണുണ്ടായത്. പരിസ്ഥിതിക്കുണ്ടായ ആഘാതം മറ്റ് നഷ്ടങ്ങള്‍ എന്നിവ വിലയിരുത്തി കോര്‍പ്പറേഷന് വീണ്ടും പിഴ ചുമത്തുമെന്നും മലിനീകരണ നിയന്ത്രണബോര്‍ഡ് ചെയര്‍മാന്‍ വ്യക്തമാക്കി. ബയോ മൈനിങ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ട സമയം കഴിഞ്ഞു. നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ വന്ന വീഴ്ചയാണ് സ്ഥിതി ഗുരുതരമാക്കിയത്. ഫയര്‍ ഹൈഡ്രന്റുകള്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് പറഞ്ഞു.

ഐഐടി മദ്രാസുമായി ചേര്‍ന്ന് എയര്‍ പ്യൂരിഫയര്‍ സ്ഥാപിക്കുമെന്നും മലിനീകരണ നിയന്ത്രണബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു. വായുവിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിന് ഉദ്ദേശിച്ചാണ് ഈ സംവിധാനം. അതേസമയം ബ്രഹ്മപുരത്ത് തീ അണയ്ക്കാനുളള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. കലൂര്‍, വൈറ്റില എന്നിവിടങ്ങളിലെ അന്തരീക്ഷത്തില്‍ നിന്ന് പുക നീങ്ങിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here