കൊണ്ടോട്ടി നീറാട് പൊലീസ് ഉദ്യോഗസ്ഥന്റെ വീടിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞ സംഭവത്തിൽ അന്വേഷണം തുടങ്ങി. വേങ്ങര സ്റ്റേഷനിൽ ജോലി ചെയ്യുന്ന സിവിൽ പൊലീസ് ഓഫീസർ സിജിത്തിന് വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ഗേറ്റിന് സമീപത്ത് വെച്ച് സ്‌ഫോടകവസ്തു പൊട്ടി.
ആക്രമണത്തിന് പിന്നിൽ മണൽകടത്ത് സംഘമാണെന്നാണ് സൂചന. പുലർച്ചെ ഒരു മണിയോടെയാണ് വീട്ടുകാർ ശബ്ദം കേട്ട് ഞെട്ടിയുണർന്നത്. ഗേറ്റിന് സമീപത്ത് തീ കത്തുന്നതാണ് പുറത്തിറങ്ങി നോക്കിയപ്പോൾ കണ്ടത്. ഫോറസൻസിക് സംഘം നടത്തിയ പരിശോധനയിൽ ചിതറിയ നിലയിൽ ഡിറ്റണേറ്റർ ജലറ്റിൻ സ്റ്റിക്, വയർ ചില്ലുകൾ തുടങ്ങിയവയുടെ അവശിഷ്ടം കണ്ടെത്തി.
സിജിത്തിന്റെ വീടിന് സമീപത്ത് തന്നെയാണ് സഹോദരനും അരിക്കോട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനുമായ ശിശിത്തിന്റെ വീട്. മണൽക്കടത്ത് സംഘമാണ് പിന്നിലെന്ന സംശയമാണ് പൊലീസിനുള്ളത്. ജില്ലാ പൊലീസ് മേധാവി ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധനകൾ നടത്തി.