ജഗ്ഗിവാസുദേവിന്‍റെ ഇഷ യോഗ കേന്ദ്രത്തിൽ പരിശീലനത്തിന് പോയി കാണാതായ യുവതിയുടെ മൃതദേഹം സമീപ പ്രദേശത്തെ കിണറ്റിൽ കണ്ടെത്തി. തിരുപ്പൂർ അവിനാശിയിലെ പളനികുമാറിന്റെ ഭാര്യ ശുഭശ്രീയാണ്(34) മരിച്ചത്.
ഡിസംബർ 11ന് രാവിലെ ആറു മണിക്ക് പളനികുമാറാണ് ശുഭശ്രീയെ ഒരാഴ്ചത്തെ പരിശീലനത്തിന് യോഗ കേന്ദ്രത്തിൽ കൊണ്ടുവിട്ടത്. 18ന് കൂട്ടിക്കൊണ്ടുപോകാൻ എത്തിയപ്പോഴാണ് ഭാര്യയെ കാണാതായത്. സി.സി.ടി.വി പരിശോധനയിൽ പരിശീലന കേന്ദ്രത്തിന്‍റെ പിൻവാതിലിലൂടെ കടന്നുപോകുന്നത് കണ്ടു. തുടർന്ന് ടാക്സി കാറിൽ കയറി പോയി. സമീപപ്രദേശമായ ചെമ്മേട് ഭാഗത്തെ സി.സി.ടി.വിയിൽ ശുഭശ്രീ വെള്ളവസ്ത്രം ധരിച്ച് റോഡരികിലൂടെ ഓടിപ്പോകുന്നതും കണ്ടെത്തി. ഇതേ തുടർന്ന് പളനികുമാർ പൊലീസിൽ പരാതി നൽകിയിരുന്നു.
ഞായറാഴ്ച ചെമ്മേടിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ കിണറ്റിലാണ് ശുഭശ്രീയുടെ മൃതദേഹം കണ്ടെത്തിയത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ഇവർക്ക് 11 വയസ്സായ മകളുണ്ട്.