എറണാകുളം നെട്ടൂരിലുള്ള പെറ്റ് ഷോപ്പിൽനിന്നു 15,000 രൂപയുടെ നായ്ക്കുട്ടിയെ ഹെൽമറ്റിൽ ഒളിപ്പിച്ച് കടത്തിവർക്കായി അന്വേഷണം തുടരുന്നു

0

എറണാകുളം നെട്ടൂരിലുള്ള പെറ്റ് ഷോപ്പിൽനിന്നു 15,000 രൂപയുടെ നായ്ക്കുട്ടിയെ ഹെൽമറ്റിൽ ഒളിപ്പിച്ച് കടത്തിവർക്കായി അന്വേഷണം തുടരുന്നു. ഇതേ സംഘം വൈറ്റിലയിലുള്ള മറ്റൊരു പെറ്റ് ഷോപ്പിൽനിന്ന് ഡോഗ് ഫുഡ് മോഷ്ടിച്ചു. യുവതിയും യുവാവും ചേർന്നാണ് നായ്ക്കുട്ടിയെ കടത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പരാതിയിൽ പനങ്ങാട് പൊലീസ് അന്വേഷണം തുടങ്ങി.

ശനിയാഴ്ച രാത്രി ഏഴു മണിയോടെയാണ് കേസിമാസ്പദമായ സംഭവം. പൂച്ചയെ വാങ്ങുമോ എന്ന അന്വേഷണവുമായാണ് യുവതിയും യുവാവും ബൈക്കിൽ നെട്ടൂരിലുള്ള പെറ്റ് ഷോപ്പിലെത്തിയത്. കടയിലെ ജീവനക്കാരന്റെ ശ്രദ്ധ മാറിയപ്പോൾ കൂട്ടിലടച്ചിരുന്ന നായ്ക്കുട്ടിയെ യുവതി എടുക്കുകയും യുവാവിന്റെ കൈവശമുണ്ടായിരുന്ന ഹെൽമറ്റിലേക്ക് വയ്ക്കുകയുമായിരുന്നു.

ഇടപ്പള്ളി സ്വദേശിയിൽനിന്നു കടയുടമ കഴിഞ്ഞ ദിവസം വാങ്ങിച്ച സ്വിഫ്റ്റ് ഇനത്തിൽപെട്ട മൂന്നു നായക്കുട്ടികളിൽ ഒന്നിനെയാണ് കൊണ്ടുപോയത്. ആലപ്പുഴ സ്വദേശിക്കു വിൽക്കുന്നതിനായാണ് രണ്ടു നായക്കുട്ടികളെ കടയിൽ കൊണ്ടുവന്നത്.

യുവതിയും യുവാവും കടയിൽനിന്നു പോയതിനു പിന്നാലെ നായക്കുട്ടിയെ വാങ്ങിക്കുന്നതിന് ആലപ്പുഴ സ്വദേശി എത്തിയപ്പോഴാണ് ഒരെണ്ണത്തിനെ കാണാനില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടത്. ഓടിപ്പോയെന്ന നിഗമനത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താതിനെ തുടർന്നാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചത്. അപ്പോഴാണ് യുവതിയും യുവാവും നായക്കുട്ടിയെ മോഷ്ടിച്ചെന്ന വിവരം മനസ്സിലാക്കിയത്.

ഇവർ പോയ വഴിയിലെ മറ്റു സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചപ്പോഴാണ് വൈറ്റിലയിലുള്ള മറ്റൊരു ഷോപ്പിൽനിന്നു നായയ്ക്കുള്ള തീറ്റയും മോഷ്ടിച്ചെന്നു കണ്ടുപിടിച്ചത്. ഇതിനു പിന്നാലെ കടയുടമ പനങ്ങാട് പൊലീസിൽ പരാതി നൽകി. തുടർച്ചയായി പല സ്ഥലങ്ങളിൽനിന്നും ഇത്തരത്തിലുള്ള സംഭവങ്ങൾ റിപ്പോർട്ടു ചെയ്യുന്നതിനാൽ സ്ഥിരം കുറ്റവാളികളാണ് മോഷ്ണത്തിനു പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here