പ്രമുഖ ഓൺലൈൻ ഭക്ഷണവിതരണ കമ്പനിയുടെ പ്രതിനിധിയായ മുഹമ്മദ് നിസാം എന്നയാളാണ് മരിച്ചത്. ഭക്ഷണം ഡെലിവറി ചെയ്യാൻ ഫ്‌ളാറ്റിലെത്തിയപ്പോൾ വീട്ടിലുണ്ടായിരുന്ന ജർമൻ ഷെപ്പേർഡ് ആക്രമിക്കാനായി പാഞ്ഞെത്തി. ഇതുകണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഫ്‌ളാറ്റിൽ നിന്നും താഴേയ്ക്ക് വീഴുകയായിരുന്നു.
നായയെ അശ്രദ്ധമായി കൈകാര്യം ചെയ്തതിന് ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. നരഹത്യാക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. ബുധനാഴ്ച ബഞ്ചാര ഹിൽസിലെ ഫ്‌ളാറ്റിൽ ഭക്ഷണം വിതരണം ചെയ്യാനെത്തിയതായിരുന്നു ഇരുപത്തഞ്ചുകാരനായ നിസാം. കോളിങ് ബെല്ലടിച്ചതിനു പിറകെ ജർമൻ ഷെപ്പേർഡ് ഇനത്തിൽപെട്ട നായ കുരച്ചുചാടി. കടിക്കുമെന്നുറപ്പായതോടെ നിസാം വരാന്തയിലെ അരഭിത്തിയിൽ കയറാൻ ശ്രമിച്ചു.
നായ പിറകെ കുരച്ചു കൊണ്ട് ചാടി. ഇതോടെ ഭയന്നു നിസാം പിടിവിട്ടു താഴേക്കു പതിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നിസാമിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാത്രി മരിച്ചു. റിസ്വാന്റെ മരണത്തിനു പിന്നാലെ സഹോദരന്റെ പരാതിയിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് നായ ഉടമ ശോഭനയ്‌ക്കെതിരെ ബഞ്ചാര ഹിൽസ് പൊലീസ് കേസെടുത്തു.
അപകടം നടന്നിട്ടും ഭക്ഷണ വിതരണ കമ്പനി തിരിഞ്ഞുനോക്കിയില്ലെന്ന് കുടുംബം ആരോപിച്ചു. മൂന്നു വർഷമായി ഈ കമ്പനിയിൽ ജോലി ചെയ്യുകയാണ് നിസാം. നായ ഉടമയും കമ്പനിയും ചേർന്നു കുടുംബത്തിനു നഷ്ട പരിഹാരം നൽകണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.