ആലപ്പുഴയിലെ എടത്വയിൽ സ്‌കൂട്ടറിൽ ടിപ്പറിടിച്ച് യുവതി മരിച്ചു. ചങ്ങംകരി മുരളി സദനത്തിൽ മഞ്ജുമോൾ (42) ആണ് മരിച്ചത്. സ്‌കൂട്ടറിൽ ഇടിച്ച ടിപ്പറിന്റെ ചക്രത്തിനടിയിൽപ്പെട്ടാണ് മഞ്ജുവിന്റെ മരണം.
നിരയായെത്തിയ ടിപ്പറുകളിൽ ഒരെണ്ണം സ്‌കൂട്ടറിനെ മറികടന്നെത്തിയാണ് മഞ്ജുവിനെ ഇടിച്ചു വീഴ്‌ത്തിയത്. ടിപ്പറിന്റെ ചക്രം മഞ്ജുവിന്റെ തലയിലൂടെ കയറി. അപകടത്തിനു പിന്നാലെ ടിപ്പർ ഡ്രൈവർ ഇറങ്ങിയോടി.
മഞ്ജുവിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊടിയാടിയിൽ സ്വകാര്യ ബാങ്ക്് ജീവനക്കാരിയാണ് മഞ്ജു. ഇതിനിടെ അപകടമുണ്ടാക്കിയ ടിപ്പറിന് ഒപ്പമെത്തിയ നാലു ടിപ്പർ ലോറികൾക്ക് പോകാൻ സൗകര്യമൊരുക്കിയ പൊലീസ് നടപടി വൻ പ്രതിഷേധത്തിനിടയാക്കി.
പ്രതിഷേധിച്ച ഇരുചക്രവാഹനക്കാരുടെ താക്കോൽ പൊലീസ് ഊരിയെടുക്കുകയായിരുന്നു. എസ്ഐയെ യാത്രക്കാരും നാട്ടുകാരും തടഞ്ഞു. ഗതാഗത തടസ്സമുണ്ടായപ്പോൾ ടിപ്പറുകളെ കടത്തിവിടാനാണ് പൊലീസ് ശ്രമിച്ചതെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.