ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവത്തിനിടെ കുട്ടിയും തുടർന്ന് അമ്മയും മരിക്കാനിടയായ സംഭവത്തില്‍ സംഭവദിവസം ഗൈനക്കോളജി വിഭാഗത്തിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി.ഡോക്ടര്‍മാരുടെ ഭാഗത്തു പിഴവില്ലെന്ന് സൂചന. അമ്പലപ്പുഴ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രാഥമിക കണ്ടെത്തൽ.
കൈനകരി കുട്ടമംഗലം കായിത്തറയിൽ രാംജിത്തിന്റെ ഭാര്യ അപർണ (22), നവജാതശിശു (പെൺകുഞ്ഞ്) എന്നിവർ മരിച്ച സംഭവത്തിലാണ് പൊലീസ് അന്വേഷണം. ഇരുവരുടെയും മരണത്തില്‍ ഡോക്ടര്‍മാരുടെ അശ്രദ്ധയുണ്ടെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. അപർണയെ സീനിയര്‍ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് പരിശോധിച്ചത്. ആരോപണവിധേയയായ ഗൈനക്കോളജി വിഭാഗം അസോ. പ്രഫസർ ഡോ. തങ്കു കോശി സംഭവദിവസം ഒ.പി ഡ്യൂട്ടി കഴിഞ്ഞ് ഉച്ചയോടെ മടങ്ങിയിരുന്നു.