സിറോ മലബാർ സഭ അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്റർ ആർച് ബിഷപ് ആൻഡ്രൂസ് താഴത്തിന് പൊലീസ് സംരക്ഷണം നൽകാനുള്ള ഇടക്കാല ഉത്തരവിന്റെ കാലാവധി ഹൈക്കോടതി നീട്ടി.
കുർബാന തർക്കത്തിൽ ബിഷപ്‌സ് ഹൗസിന് മുന്നിൽ സമരം നടത്തുന്ന അതിരൂപത സംരക്ഷണ സമിതി, അൽമായ മുന്നേറ്റ സമിതി എന്നിവരിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി ആർച് ബിഷപ് നൽകിയ ഹർജിയിൽ ജസ്റ്റിസ് അനു ശിവരാമൻ നേരത്തേ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഹർജി വീണ്ടും പരിഗണിക്കുന്നത് 14 ലേക്ക് മാറ്റിയ സാഹചര്യത്തിലാണ് ഇടക്കാല ഉത്തരവ് നീട്ടിയത്.
എതിർകക്ഷികളായ അതിരൂപത സംരക്ഷണ സമിതി, അൽമായ മുന്നേറ്റ സമിതി എന്നിവർ സത്യവാങ്മൂലം നൽകാൻ കൂടുതൽ സമയം തേടിയതിനെ തുടർന്നാണ് ഹരജി മാറ്റിയത്.