തിരുവനന്തപുരം: കോവളത്ത് വിദേശവനിതയെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതികളുടെ ശിക്ഷാവിധി നാളെ. ശിക്ഷ സംബന്ധിച്ച വാദം ഇന്ന് തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായി. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി പരിഗണിക്കണമെന്നും പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യുഷന്‍ വാദിച്ചു. പ്രതികളുടെ പ്രായം പരിഗണിക്കണമെന്ന് പ്രതിഭാഗം വാദിച്ചു.
ആയുര്‍വേദ ചികിത്സയ്‌ക്കെത്തിയ ലാത്വിയന്‍ യുവതിയെ കോവളത്തുനിന്ന് ടൂറിസ്റ്റു ഗൈഡുകളെന്ന വ്യാജേന കോവളം വാഴമുട്ടം സ്വദേശികളായ ഉദയന്‍, കെയര്‍ടേക്കര്‍ സ്ഥാപനത്തിലെ ജീവനക്കാരരനായ ഉമേഷ് എന്നിവര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ കുറ്റിക്കാട്ടില്‍ എത്തിക്കുകയും കഞ്ചാവ് ബീഡി നല്‍കി മയക്കിയ ശേഷം പീഡിപ്പിക്കുകയുമായിരുന്നു. മയക്കത്തില്‍ നിന്ന് ഉണര്‍ന്ന യുവതി ബഹളം വച്ചതോടെ പ്രതികള്‍ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു എന്നാണ് കണ്ടെത്തല്‍. 2018 മാര്‍ച്ച് 14ന് കാണാതായ യുവതിയുടെ മൃതദേഹം 36 ദിവസത്തിനു ശേഷമാണ് ജീര്‍ണ്ണിച്ച നിലയില്‍ പൊന്തക്കാട്ടില്‍ നിന്ന് കണ്ടെത്തിയത്.
പ്രതികള്‍ക്കെതിരെ പ്രോസിക്യുഷന്‍ ഉന്നയിച്ച കുറ്റങ്ങള്‍ കോടതിയില്‍ തെളിയിച്ചിരുന്നു.