കൊച്ചി: പഞ്ചാബിൽ കോൺഗ്രസിനെ തൂത്തെറിഞ്ഞ് ആം ആദ്മി അധികാരം പിടിച്ചത് ദേശീയ രാഷ്ട്രീയത്തിൽ ഏറെ നിർണായകമായിരുന്നു. പറയത്തക്ക നേതാവില്ലാത്ത പാർട്ടി ശരിക്കും അത്ഭുതം കാണിച്ചപ്പോൾ കോൺഗ്രസ് ശരിക്കും ഞെട്ടി. അതുകൊണ്ട് തന്നെ ഈ വരുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലവും കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമാകും. ഇതിന് കാരണം ആം ആദ്മി പാർട്ടിയുടെ ശക്തമായ സാന്നിധ്യം അവിടെ ഉണ്ട് എന്നതാണ്. ബിജെപിയെ അട്ടിമറിക്കാൻ ആം ആദമിക്ക് കഴിയുമോ എന്ന കാര്യത്തിൽ വ്യക്തത കുറവാണ്. എങ്കിലും കോൺഗ്രസിന്റെ പ്രതിപക്ഷത്തുള്ള കരുത്തു ചോർത്തുക എന്നത് കെജ്രിവാളിന്റെയും കൂട്ടരുടെയും പ്രധാന അജണ്ടയാണ്. ഗുജറാത്തിൽ ആപ്പ് പ്രധാന പ്രതിപക്ഷമായാൽ പിന്നീട് അവർ നോട്ടമിടുന്നത് കേരളത്തിലേക്കാകും. അതിന്റെ തുടക്കം ട്വന്റി 20യുമായി കൈകോർത്തു കൊണ്ട് കെജ്രിവാൾ നേരത്തെ തുടക്കമിട്ടതാണ്.
ഇതുവരെ കൊച്ചിയിൽ ഒതുങ്ങിയ ട്വന്റി 20 സംസ്ഥാന വ്യാപകമായി കളത്തിലിറങ്ങാൻ നീക്കമുണ്ടെന്ന ശക്തമായ സൂചനകൾ പുറത്തുവന്നു കഴിഞ്ഞു. ഇതിന്റെ തുടക്കമെന്നോണമാണ് ഇന്ന് അദ്ദേഹം ദ ന്യൂ ഇന്ത്യൻ എക്സ്‌പ്രസിന് നൽകിയ അഭിമുഖം. സംഘടനയുടെ നേതൃത്വത്തിൽ ശക്തമായ സംസ്ഥാന അംഗത്വ വിതരണ ക്യാംപെയ്ൻ നടത്തിയെന്നാണ് സാബു അവകാശപ്പെടുന്നത്. ഈ കാമ്പയിൻ വഴി കോൺഗ്രസിനെയും മറികടന്നതായും അദ്ദേഹം പറയുന്നു. കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം തങ്ങൾക്ക് അനുകൂലമാകുന്നു എന്ന് വിലയിരുത്തി ഇറങ്ങി കളിക്കാൻ തന്നെയാണ് സാബു ഒരുങ്ങുന്നത്. ഇക്കാര്യം അദ്ദേഹം അഭിമുഖത്തിൽ തുറന്നു പറയുകയും ചെയ്തു.
ട്വന്റി 20യുടെ സംസ്ഥാന അംഗത്വ ക്യാംപെയ്ൻ വൻ വിജയമാണെന്ന് പാർട്ടിയുടെ ചീഫ് കോഡിനേറ്റർ സാബു എം ജേക്കബ് വ്യക്തമാക്കി. ഏതാനും ആഴ്‌ച്ചകൾ നീണ്ട പ്രചരണം കൊണ്ട് ട്വന്റി 20 പാർട്ടി, പ്രവർത്തകരുടെ എണ്ണത്തിൽ കോൺഗ്രസിനെ മറികടന്നെന്ന് സാബു പറയുന്നത്. ‘സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും വാർഡ് തലം തൊട്ട് പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് ട്വന്റി 20. അംഗത്വ ക്യാംപെയ്ൻ ആരംഭിച്ചിട്ട് വെറും 42 ദിവസമേ ആയിട്ടുള്ളൂ. ഇന്ന് വരെ കേരളത്തിൽ ഞങ്ങൾ ഏതാണ്ട് ഏഴ് ലക്ഷം അംഗത്വം നേടിക്കഴിഞ്ഞു. സംസ്ഥാനത്ത് ഏഴ് ലക്ഷത്തിലധികം അംഗങ്ങളുള്ള ഒരേയൊരു പാർട്ടി സിപിഐഎമ്മാണ്. കോൺഗ്രസിന് പോലും അഞ്ച് ലക്ഷം മെമ്പർഷിപ്പേ കേരളത്തിലുള്ളൂ. മാറ്റത്തിന് വേണ്ടി ജനങ്ങൾ എത്ര മാത്രം ആഗ്രഹിക്കുന്നുണ്ടെന്ന് ഈ അക്കങ്ങൾ കാണിച്ചുതരുന്നു. ഇത്രയും നാൾ എൽഡിഎഫിനേയും യുഡിഎഫിനേയും മാറി മാറി തെരഞ്ഞെടുക്കാൻ ജനങ്ങൾ നിർബന്ധിക്കപ്പെട്ടുടി20 തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ യുഡിഎഫിന്റെ വോട്ടുകളാണ് കൊണ്ടുപോകുന്നതെന്നാണ് പൊതുവിലുള്ള വിശ്വാസം. പക്ഷെ, അത് സത്യമല്ല. സിപിഐഎമ്മിന്റേയും കോൺഗ്രസിന്റേയും പ്രവർത്തകരിൽ നിന്ന് ഞങ്ങൾക്ക് പിന്തുണ ലഭിക്കുന്നുണ്ട്,’ സാബു എം ജേക്കബ് പ്രതികരിച്ചു.നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് വലിയ ചർച്ചയായെങ്കിലും ട്വന്റി 20 പ്രകടനം നിരാശാജനകമായിരുന്നല്ലോ എന്ന് ചൂണ്ടിക്കാട്ടിയപ്പോൾ സാബു എം ജേക്കബിന്റെ മറുപടി ഇങ്ങനെ, ‘കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കുന്നത്തുനാട് മണ്ഡലത്തിൽ മാത്രമാണ് മത്സരിച്ചതെങ്കിൽ ആ സീറ്റ് ഞങ്ങൾക്ക് എളുപ്പത്തിൽ വിജയിക്കാമായിരുന്നു.
കൂടുതൽ സീറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ ഞങ്ങൾ എല്ലായിടത്തും തോറ്റു,’ടി20 ജനങ്ങൾക്ക് ഭക്ഷ്യ സാമഗ്രികളും മറ്റ് സൗജന്യങ്ങളും നൽകി കേരള സമൂഹത്തെ അരാഷ്ട്രീയവൽക്കരിക്കുകയാണെന്ന ആരോപണങ്ങൾ സാബു എം ജേക്കബ് തള്ളി. ഒരു സംസ്ഥാനമോ രാജ്യമോ ഭരിക്കുന്ന ഒരു പാർട്ടിയുടെ പ്രാഥമിക ഉത്തരവാദിത്തം ജനങ്ങളുടെ ക്ഷേമമാണ്. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതുകൊണ്ടാണ് അവർ ഞങ്ങളെ വിശ്വസിക്കുന്നത്. ചില ആളുകൾ അവരുടെ രാഷ്ട്രീയ ചായ്വ് മൂലം ഞങ്ങളുടെ സഹായങ്ങൾ നിരസിച്ചു. ഭക്ഷ്യാ സുരക്ഷാ കാർഡുകൾ പോലും വേണ്ടെന്ന് പറഞ്ഞവരുണ്ട്. ഞങ്ങൾക്ക് വോട്ട് ചെയ്തവരേയും ചെയ്യാത്തവരേയും ഞങ്ങൾ വേർതിരിച്ച് കാണാറില്ല,’ ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിൽ ഊന്നിയുള്ളതാണ് തങ്ങളുടെ രാഷ്ട്രീയമെന്നും സാബു എം ജേക്കബ് വ്യക്തമാക്കി.
അതേസമയം ആപ്പുമായി കൈകോർക്കുമെന്ന് തന്നെയാണ് സാബു വ്യക്തമാക്കുന്നത്. ആദ്യ കൂടിക്കാഴ്‌ച്ചയിൽ തന്നെ ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകേണ്ടത് താനാണെന്ന് പറഞ്ഞെന്നാണ് അഭിമുഖത്തിൽ സാബു ജേക്കബ് പറഞ്ഞു. ‘ജനക്ഷേമ സഖ്യ’ത്തിന്റെ രൂപീകരണത്തിന് കാരണമായ യോഗത്തേക്കുറിച്ച് പ്രതികരിച്ചത്. ‘തെലങ്കാനയിലെ ഒരു എംപിയാണ് ഞാൻ അരവിന്ദ് കെജ്രിവാളുമായി യോജിച്ച് പ്രവർത്തിക്കണമെന്ന് നിർദ്ദേശിച്ചത്. ഒരു പൊതുസുഹൃത്ത് ഡൽഹി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച്ചയൊരുക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഡൽഹിയിൽ രാജകീയ വരവേൽപാണ് കെജ്രിവാൾ നൽകിയത്. കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകേണ്ടയാളാണ് താനെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. എനിക്ക് താൽപര്യമില്ലെന്ന് ഞാൻ മറുപടി നൽകി,’ സാബു എം ജേക്കബ് പറഞ്ഞു.’കേരളത്തിലെ എഎപിയുമായി കെജ്രിവാളിന് ഒരു ബന്ധവുമില്ല. എഎപി സംസ്ഥാന നേതാവ് പി സി സിറിയക്കിനെ പോലും അദ്ദേഹത്തിന് അറിയുമായിരുന്നില്ല. ടി20 പരിപാടിക്ക് കെജ്രിവാളിനെ ക്ഷണിച്ചു. കേരള ഘടകത്തോട് ആലോചിക്കുക പോലും ചെയ്യാതെപെട്ടെന്ന് തന്നെ അദ്ദേഹം വരാമെന്ന് സമ്മതിച്ചു. വികസനം കൊണ്ടുവരുമെങ്കിൽ ആരുമായും സഖ്യത്തിന് ടി20 തയ്യാറാണ്. എഎപി കേരള ഘടകത്തിൽ നേതൃപരമായ പ്രശ്‌നങ്ങളുണ്ട്. പാർട്ടി ഇവിടെ പുനഃസംഘടിപ്പിക്കപ്പെടുകയാണ്.
ആം ആദ്മി പാർട്ടിയുടെ കേരള നേതൃസ്ഥാനം ഏൽക്കാനാണ് കെജ്രിവാൾ ആവശ്യപ്പെട്ടത്. ആരുമായും ലയനത്തിന് ഇല്ലെന്നും പാർട്ടിയെന്ന നിലയിൽ ഒറ്റയ്ക്ക് നിൽക്കാനാണ് താൽപര്യമില്ലെന്നും കെജ്രിവാളിനോട് പറഞ്ഞു,’തനിക്ക് വിവിധ രാഷ്ട്രീയ പാർട്ടികൾ സ്ഥാനങ്ങൾ വെച്ചു നീട്ടിയെന്നും ടി20 നേതാവ് പ്രതികരിച്ചു. എനിക്ക് പണത്തോടോ അധികാരത്തോടോ ആർത്തിയില്ല. സ്ഥാനമോ അധികാരമോ വേണ്ടിയിരുന്നെങ്കിൽ എനിക്ക് എളുപ്പത്തിൽ ഒരു രാജ്യസഭാ നോമിനിയാകാൻ കഴിയുമായിരുന്നു. മന്ത്രിയാകാൻ വിവിധ പാർട്ടികളിൽ നിന്ന് ഓഫറുകൾ വന്നു. പക്ഷെ, ആരിൽ നിന്നും ഒരു ആനുകൂല്യവും സ്വീകരിക്കാൻ ഞാൻ തയ്യാറല്ല. പക്ഷെ, തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട സാഹചര്യമുണ്ടായാൽ ഞാൻ അത് ചെയ്യും, സാബു വ്യക്തമാക്കി.’