തിരുവനന്തപുരം: കായലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊലപാതകമെന്ന ആരോപണവുമായി മാതാപിതാക്കൾ രംഗത്ത്. സംഭവത്തിന് പിന്നിൽ ലഹരിമരുന്ന് സംഘമാണെന്ന് ഉള്ളതിന് തെളിവ് ഉണ്ടായിട്ടും പോലീസ് കേസ് അന്വേഷിക്കുന്നില്ലെന്ന് ആണ് മാതാപിതാക്കളുടെ ആരോപണം. നേമം പള്ളിച്ചൽ സ്വദേശി ആദർശ് എന്ന ജിത്തുവിനെ (20) കഴിഞ്ഞ 25നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ചുദിവസം മുൻപ് സുഹൃത്തിന്റെ വീട്ടിലേക്ക് പോയ ആദർശിന്റെ ജീർണിച്ച മൃതദേഹമാണ് പിന്നെ വീട്ടുകാർ കാണുന്നത്.
ആത്മഹത്യയെന്ന പൊലീസ് നിഗമനം ബന്ധുക്കൾ തള്ളി. ജിത്തുവിനെ അപായപ്പെടുത്തിയതാണെന്ന സംശയം ജനിപ്പിക്കുന്ന സുഹൃത്തുക്കൾ തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു. മൃതദേഹം കണ്ടെത്തിയിട്ട് ഒൻപത് ദിവസമായിട്ടും ഒരാളെ പോലും പൊലീസ് ചോദ്യം ചെയ്തില്ലെന്നു പിതാവ് ജയൻ പറഞ്ഞു. കേസിൽ ദുരൂഹതയില്ലെന്ന് നിലപാട് ആവർത്തിക്കുകയാണ് നേമം പൊലീസ്.