തീർത്ഥാടനകാലത്തെ മലകയറ്റത്തിന്റെ കാഠിന്യം കുറയ്ക്കുന്നതിനായി നീലിമല പാതയുടെ നവീകരണം പൂർത്തിയാക്കി

0

പത്തനംതിട്ട:തീർത്ഥാടനകാലത്തെ മലകയറ്റത്തിന്റെ കാഠിന്യം കുറയ്ക്കുന്നതിനായി നീലിമല പാതയുടെ നവീകരണം പൂർത്തിയാക്കി.ശബരിമലയിലേക്ക് എത്തുന്ന തീർത്ഥാടകർക്ക് എളുപ്പത്തിൽ മല കയറാനായാണ് പാത കല്ലുകൾ പാകി നവീകരിച്ചിരിക്കുന്നത്.പമ്പ മുതൽ ശരംകുത്തി വരെയാണ് പരമ്പരാഗത പാതയിൽ കല്ലുകൾ പാകിയത്.നവീകരിച്ച പാത ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ വ്യാഴാഴ്ച തീർത്ഥാടകർക്കായി തുറന്ന് കൊടുക്കും.

നീലിമല പാതയുടെ നവീകരണം പൂർത്തിയായതോടെ കല്ലും മുള്ളും നിറഞ്ഞ മലകയറ്റം ഇനി അധികം കഠിനമാവില്ല.പരമ്പരാഗത പാതയിലുടെ നീലിമല ടോപ്പും അപ്പാച്ചിമേടും ശബരീപീഠവും ശരകുത്തിയും പിന്നിട്ട് മരക്കൂട്ടം വഴി സന്നിധാനത്തേക്ക് എത്തുന്ന ഭക്തജനങ്ങൾക്ക് ആശ്വാസമാകുന്നത് കല്ല് പാകിയ നിലിമല പാതയാണ്.12 കോടി രൂപ ചെലവിട്ട് കേന്ദ്ര സർക്കാരിന്റെ തീർത്ഥാടക വിനോദ സഞ്ചാര പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാതയുടെ നവീകരണം പൂർത്തിയാക്കിയത്.ഏഴ് മീറ്റർ വീതിയിൽ 2750 മീറ്റർ ദൂരത്തിലാണ് കല്ല് പാകിയിരിക്കുന്നത്.

കർണാടകത്തിലെ സാദർഹള്ളി, ഹൊസൂർ എന്നിവിടങ്ങളിൽ നിന്നാണ് ഇതിനായുള്ള കല്ലുകൾ എത്തിച്ചത്.പരമ്പരഗത പാതയിൽ തീർത്ഥാടകർക്ക് കയറാനും ഇറങ്ങാനും ഏറെ ബുദ്ധിമുട്ടുണ്ടായിരുന്ന നീലിമല ടോപ്പിലും അപ്പാച്ചിമേട്ടിലും ഒരു വശത്ത് സ്റ്റെപ്പും ക്രമീകരിച്ചിട്ടുണ്ട്.കൈപിടിച്ച് കയറാൻ കൈവരികളുമുണ്ട്.അടിയന്തര സാഹചര്യത്തിൽ ആംബുലൻസുകളും ഇനി നിലിമല പാത വഴി കയറ്റിവിടും.

പദ്ധതിക്ക് അനുമതി ലഭിച്ചതിന് പിന്നാലെ കഴിഞ്ഞ മാർച്ചിൽ തന്നെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.എന്നാൽ കോവിഡും ലോക്ഡൗണും മൂലം നിർമ്മാണത്തിന് കാലതാമസം നേരിട്ടിരുന്നു.അതേ സമയം പരമ്പരാഗത പാതയിൽ കല്ല് പാകുന്നതിനെതിരെ ഏറെ വിമർശനങ്ങളും ഉയരുന്നുണ്ട്.കല്ല് പാകിയാൽ മഴപെയ്യുന്ന സമയങ്ങളിലടക്കം തീർത്ഥാടകർ തെന്നി വീഴാൻ ഇടയാകുമെന്ന ആക്ഷേപമാണ് നവീകരണം പൂർത്തിയായതിന് പിന്നാലെ ഉയരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here