കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ജഡ്ജിയെ ചാനൽ പരിപാടിക്കിടെ, അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട് സംവിധായകൻ ബൈജു കൊട്ടാരക്കരക്കെതിരെ ഹൈക്കോടതി സ്വമേധയ സ്വീകരിച്ച കോടതിയലക്ഷ്യക്കേസ് നവംബർ 21ന് പരിഗണിക്കാൻ മാറ്റി.
അന്നേ ദിവസം ബൈജു കൊട്ടാരക്കര നേരിട്ട് ഹാജരാകണമെന്ന് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. കേസിൽ കുറ്റം സമ്മതിച്ച് ബൈജു പരസ്യമായി മാപ്പു പറയണമെന്ന് നേരത്തേ കോടതി നിർദേശിച്ചിരുന്നു. മെയ് ഒമ്പതിന് ഒരു ന്യൂസ് ചാനലിലെ ചർച്ചയിൽ വിചാരണ കോടതി ജഡ്ജി ഹണി. എം. വർഗീസിനെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിലാണ് ബൈജു കൊട്ടാരക്കര കോടതിയലക്ഷ്യ നടപടി നേരിടുന്നത്.