“എന്റെ ഉസ്‌താദിന്‌ ഒരു വീട്‌”: നടന്നത്‌ കോടികളുടെ തട്ടിപ്പ്‌ , നാലുപേര്‍ അറസ്‌റ്റില്‍

0


മഞ്ചേരി: “എന്റെ ഉസ്‌താദിന്‌ ഒരു വീട്‌” എന്ന പദ്ധതിയുടെ പേരില്‍ അനധികൃതമായി കോടികളുടെ പണപ്പിരിവ്‌ നടത്തിയ സംഘം അറസ്‌റ്റില്‍. രണ്ടു ലക്ഷം രൂപ നല്‍കിയാല്‍ നാലു മാസത്തിനു ശേഷം എട്ടു ലക്ഷം രൂപയുടെ വീട്‌ നല്‍കുമെന്നായിരുന്നു വാഗ്‌ദാനം. ഡിവൈന്‍ ഹാന്‍ഡ്‌ ചാരിറ്റബിള്‍ എന്ന പേരില്‍ ട്രസ്‌റ്റ്‌ രൂപവല്‍ക്കരിച്ചായിരുന്നു തട്ടിപ്പെന്നു പോലീസ്‌ പറഞ്ഞു.
ട്രസ്‌റ്റ്‌ സെക്രട്ടറി അങ്ങാടിപ്പുറം രാമപുരം പെരുമ്പള്ളി മുഹമ്മദ്‌ ഷഫീഖ്‌ (31), താഴേക്കോട്‌ കരിങ്കല്ലത്താണി മാട്ടറക്കല്‍ കാരംകോടന്‍ മുഹമ്മദ്‌ അബ്‌ദുല്‍ ജബ്ബാര്‍ (39), പെരിന്തല്‍മണ്ണ ആലിപ്പറമ്പ്‌ തോണിക്കടവില്‍ ഹുസൈന്‍ (39), പാലക്കാട്‌ അലനല്ലൂര്‍ കര്‍ക്കടാംകുന്ന്‌ ചുണ്ടയില്‍ ഷൗക്കത്തലി (47) എന്നിവരാണ്‌ പിടിയിലായത്‌.
മഞ്ചേരി മുട്ടിപ്പാലത്തെ കെട്ടിടത്തിലെ ഒരു മുറിയില്‍ അനധികൃത പണമിടപാട്‌ നടക്കുന്നുവെന്ന്‌ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചിന്‌ രഹസ്യ വിവരം ലഭിക്കുകയായിരുന്നു. സ്‌പെഷ്യല്‍ ബ്രാഞ്ച്‌ ഉദ്യോഗസ്‌ഥന്‍ പി. പ്രശാന്ത്‌ ചൊവ്വാഴ്‌ച വൈകിട്ട്‌ നിരീക്ഷണത്തിനായി ഇവിടെയെത്തി. അടച്ചിട്ട വാതിലില്‍ മുട്ടിയപ്പോള്‍ ഒരാള്‍ വാതില്‍ തുറന്നു. മുറിക്കുള്ളില്‍ പണം കെട്ടുകളായി സൂക്ഷിച്ചിരുന്നു. വന്നത്‌ പോലീസാണെന്ന്‌ മനസിലായപ്പോള്‍ ഒരാള്‍ ഓടി രക്ഷപ്പെട്ടു. മറ്റുള്ളവരെ തടഞ്ഞുവെച്ച്‌ പ്രശാന്ത്‌ ജില്ലാ പൊലീസ്‌ മേധാവിയെ വിവരമറിയിച്ചു. ഉടന്‍ സ്‌ഥലത്തെത്തിയ മഞ്ചേരി പോലീസ്‌ ഇന്‍സ്‌പെകടര്‍ റിയാസ്‌ ചാക്കീരി പ്രതികളെ കസ്‌റ്റഡിയിലെടുത്തു.
സ്‌ഥലത്തു നിന്നും 58.5 ലക്ഷം രൂപ, നിരവധി ചെക്ക്‌ബുക്കുകള്‍, റസീറ്റുകള്‍, എഗ്രിമെന്റുകള്‍, ബ്ലാങ്ക്‌ മുദ്രക്കടലാസുകള്‍, കറന്‍സി എണ്ണുവാനുള്ള മെഷീന്‍, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവ കണ്ടെടുത്തു.
രണ്ടാം പ്രതിയുടെ വീട്ടില്‍ നിന്ന്‌ 30.7 ലക്ഷം രൂപയും പോലീസ്‌ കണ്ടെടുത്തിട്ടുണ്ട്‌. പ്രതികള്‍ക്കെതിരെ 2019ലെ ബാനിംഗ്‌ ഓഫ്‌ അണ്‍റഗുലേറ്റഡ്‌ ഡെപോസിറ്റ്‌ സ്‌കീം ആക്‌ട്‌ പ്രകാരം കേസെടുത്ത്‌ മഞ്ചേരി ജുഡീഷ്യല്‍ ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കി.
പദ്ധതി സംബന്ധിച്ച്‌ പത്രസമ്മേളനങ്ങള്‍ നടത്തി, ഈ വാര്‍ത്താ കട്ടിംഗുകള്‍ കാണിച്ചാണ്‌ ഇവര്‍ സംഭാവനകള്‍ സ്വീകരിച്ചിരുന്നത്‌. ഏതാനും പേര്‍ക്ക്‌ വീട്‌ നല്‍കിയ ശേഷം ഇതിന്റെ താക്കോല്‍ദാനം പ്രമുഖ വ്യക്‌തികളെക്കൊണ്ട്‌ നടത്തിക്കും. ചടങ്ങിന്റെ ഫോട്ടോയും വാര്‍ത്തയും കാട്ടിയാണു ആളുകളെ വിശ്വസിപ്പിച്ചരുന്നത്‌. അതുകൊണ്ടുതന്നെ ഇതുവരെ ആരും പരാതിയുമായി മുന്നോട്ടു വന്നിട്ടുമില്ല.
സംസ്‌ഥാനത്തുടനീളം സംഘം ഇത്തരത്തില്‍ പിരിവ്‌ നടത്തിയതായാണ്‌ അറിവ്‌. ഇതിനായി മദ്രസകളെയും ഇതരസ്‌ഥാപനങ്ങളെയും ഉപയോഗപ്പെടുത്തിയിട്ടുണ്ട്‌. പോലീസ്‌ പരിശോധന നടക്കുന്ന സമയത്തും ചിലര്‍ പണം നിക്ഷേപിക്കാനെത്തിയിരുന്നു. ഇതിനകം ഒരു കോടിയിലധികം രൂപ പിരിച്ചതിന്റെ രേഖകള്‍ പോലീസിന്‌ ലഭിച്ചിട്ടുണ്ട്‌. നൂറിലധികം പേര്‍ പണം നിക്ഷേപിച്ചതായും സൂചന ലഭിച്ചിട്ടുണ്ട്‌. അറസ്‌റ്റിലായ മുഹമ്മദ്‌ ഷഫീഖ്‌ ചോദ്യപേപ്പര്‍ ചോര്‍ത്തിയ കേസില്‍ മൂന്നാം പ്രതിയാണെന്ന്‌ പോലീസ്‌ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here