കൊല്ലം: കൊല്ലം കൊട്ടിയത്ത് തഴുത്തലയിൽ ഭർതൃവീട്ടുകാർ യുവതിയേയും കുഞ്ഞിനേയും വീടിന് പുറത്താക്കി. പി.കെ.ജംഗ്ഷൻ ശ്രീനിലയത്തിൽ അതുല്യയ്‌ക്കും മകനുമാണ് ഈ ദുരനുഭവം. രാത്രി 11ന് ശേഷം മതിൽ ചാടി ഉള്ളിൽ കടന്നെങ്കിലും വീട്ടുകാർ വീടിന്റെ വാതിൽ തുറന്നില്ല. വീട്ടുകാർ അകത്ത് കയറ്റാൻ തയ്യാറാകാത്തതോടെ ഇന്നലെ രാത്രി മുഴുവൻ അമ്മയും കുഞ്ഞും വീടിന്റെ സിറ്റൗട്ടിലാണ് കഴിഞ്ഞത്.
ഇന്നലെ സ്‌കൂളിൽ നിന്ന് വന്ന അതേ യൂണിഫോമിൽ തന്നെയാണ് കുട്ടി ഇപ്പോഴും വീടിന് വെളിയിൽ നിൽക്കുന്നത്. ഭക്ഷണം പോലും എടുക്കാൻ സാധിക്കാതെ വന്നതോടെ അയൽവാസികളാണ് ഇവർക്ക് ഭക്ഷണം എത്തിച്ച് നൽകിയത്. വൈകിട്ട് 3.30ഓടെയാണ് അതുല്ല്യ മകനെ വിളിക്കാനായി വീടിന് പുറത്തേക്ക് പോകുന്നത്. എന്നാൽ തിരികെ എത്തിയപ്പോഴാണ് ഗേറ്റുകൾ പൂട്ടിയിട്ടതായി കണ്ടത്. ഭർത്താവിന്റെ അമ്മയാണ് വീട് പൂട്ടിയതെന്ന് അതുല്ല്യ ആരോപിച്ചു.
തുറക്കാതെ വന്നതോടെ ഇവർ പോലീസ് സ്‌റ്റേഷനിൽ ബന്ധപ്പെട്ടു. ശിശു ക്ഷേമ സമിതിയേയും ഇവർ ബന്ധപ്പെട്ടിരുന്നു. എന്നാൽ രണ്ടിടത്ത് നിന്നും ഇടപെടൽ ഉണ്ടായില്ലെന്നാണ് അതുല്ല്യ ആരോപിക്കുന്നത്. വീട്ടിൽ നിന്ന് ഇറക്കിവിടരുതെന്ന കോടതി ഉത്തരവ് മറികടന്നാണ് കുഞ്ഞിനോടും യുവതിയോടുമുള്ള ക്രൂരത. സ്ത്രീധനത്തിന്റെ പേരിൽ തുടക്കം മുതൽ തന്നെ കടുത്ത പീഡനം അനുഭവിച്ചിരുന്നതായും അതുല്ല്യ പറയുന്നു. ഇവരുടെ ഭർത്താവ് ഗുജറാത്തിലാണ് ഉള്ളത്