വഴിയിൽ കിടന്ന് ബഹളം വെച്ച ഷൈനെ വീട്ടിലെത്തിച്ചത് പോലീസുകാർ, പിന്നാലെ വീട്ടിലും ആക്രമണം; അച്ഛനെയും അമ്മയെയും കുത്തിയ മകൻ ഉപയോഗിച്ചത് എംഡിഎംഎ; പ്രതിയെ കീഴടക്കിയത് രണ്ടു തവണ വെടിയുതിർത്ത് ശ്രദ്ധതിരിച്ച്; കോഴിക്കോട്ടെ സംഭവം ഇങ്ങനെ

0

കോഴിക്കോട്: ലഹരിയ്ക്കടിമയായ യുവാവ് സ്വന്തം മാതാപിതാക്കളെ ആക്രമിച്ച വാർത്ത ഇന്നലെ പുറത്ത് വന്നിരുന്നു. ചേളന്നൂർ കണ്ണങ്കര സ്വദേശി ഷൈൻ കുമാർ എന്ന ഇരുപത്തിയേഴുകാരൻ സ്വന്തം അച്ഛനെയും അമ്മയെയും ആണ് കുത്തിപ്പരിക്കേൽപ്പിച്ചത്. ഇയാൾ ലഹരിയ്ക്കടിമയാണെന്ന വാർത്തയും പുറത്ത് വന്നിരുന്നു.

സംഭവ സമയം ഇയാൾ എംഡിഎംഎ എന്ന അതിഭീകര മയക്കുമരുന്ന് ആണ് ഉപയോഗിച്ചിരുന്നത്. ഇത് ഉപയോഗിച്ച് വീട്ടിൽ മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും കൊലപാതക ശ്രമമുൾപ്പെടെ നടത്തുകയും ചെയ്ത ഷെെനിനെ പൊലീസ് കട്ടിലിലേക്ക് രണ്ടുതവണ വെടിയുതിർത്ത് ശ്രദ്ധതിരിച്ചാണ് പൊലീസ് കീഴ്󠅪പ്പെടുത്തിയത്. ഇതിനിടെ അച്ഛനെയും അമ്മയെയും ക്രൂരമായി ആക്രമിച്ച ഷൈൻ .ഇരുവരെയും ഗുരുതരമായി പരിക്കേറ്റിരുന്നു. എരഞ്ഞിപ്പാലം ക്യാപ്ടൻ വിക്രം റോഡിലെ വാടകവീട്ടിൽ നിന്നുമാണ് നടക്കാവ് പൊലീസ് യുവാവിനെ സാഹസികമായി പിടികൂടിയത്.

ഷൈനിൻ്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പിതാവ് ഷാജി (50), മാതാവ് ബിജി (48) എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി പത്തരയോടെയാണ് സംഭവങ്ങളുടെ തുടക്കം. ഷൈൻ ശനിയാഴ്ച ഗുരുവായൂർ ദർശനത്തിനു വേണ്ടി പോയിരുന്നു. ഞായറാഴ്ച വൈകുന്നേരമായിട്ടും ഇയാൾ വീട്ടിൽ എത്തിയിരുന്നില്ല. തുടർന്ന് മാതാവ് ഷൈനിനെ ഫോണിൽ വിളിച്ചു. വീട്ടിലേക്ക് വരാനുള്ള വഴി അറിയില്ലെന്നാണ് അയാൾ മാതാവിനോട് പറഞ്ഞത്. തുടർന്ന് വൈകുന്നേരം 6.30 ആയപ്പോൾ ഷൈൻ വീട്ടിലെത്തി. പൊലീസുകാരാണ് ഷൈനിനെ വീട്ടിലെത്തിച്ചത്. വഴിയിൽ കിടന്ന് ബഹളം വച്ച ഷൈനിനെ പോലീസുകാർ വീട്ടിൽ എത്തിക്കുകയായിരുന്നു. ഷൈനിനെ വീട്ടിൽ എത്തിച്ച ശേഷം പൊലീസ് മടങ്ങിപ്പോയി.

ഇതിനുപിന്നാലെ ഷൈൻ അക്രമാസക്തനായി മാറുകയായിരുന്നു. കത്തിയും പിടിച്ച് കൊലവിളിയുമായി നിന്ന് ഷൈനിനെ നാട്ടുകാർ ഇടപെട്ട് സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് നാട്ടുകാർ വീണ്ടും പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി ഷൈൻ എന്നോട് സംസാരിച്ചു എങ്കിലും കേൾക്കുവാൻ അയാൾ കൂട്ടാക്കിയില്ല. ഇടയ്ക്ക് ശാന്തനായ സമയത്ത് ഷൈനിനെ വീട്ടുകാർ മുറിക്കുള്ളിൽ പൂട്ടിയിട്ടു. ശ്രദ്ധ തിരിഞ്ഞ സമയത്ത് ഇയാൾ വീണ്ടും പുറത്തിറങ്ങി. കത്തി ഉപയോഗിച്ച് മാതാവിൻ്റെ മുതുകിൽ ആഞ്ഞു കുത്തി. ഷൈൻ അക്രമാസക്തനായതിനു പിന്നാലെ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റു വീണ ബിജിയെയും കൊണ്ട് പൊലീസ് ആശുപത്രിയിലേക്ക് പോയി. ഇതിനിടയിൽ യുവാവ് പിതാവായ ഷാജിയുടെ മുറിയിൽ കയറി വാതിലടച്ചു. മുമ്പ് മകൻ്റെ ആക്രമണത്തിൽ പരിക്കേറ്റ കാലിൽ പ്ലാസ്റ്ററുമായി കിടക്കുകയായിരുന്നു ഷാജി. അതുകൊണ്ടുതന്നെ അക്രമാസക്തനായ ഷൈനിനെ ഷാജിക്ക് തടയാനായില്ല. ഷൈൻ കത്തി ഉപയോഗിച്ച് ഷാജിയുടെ നെഞ്ചിലും കഴുത്തിലും കുത്തുകയായിരുന്നു.

ഇതോടെ നടക്കാവ് ഇൻസ്‌പെക്ടർ ജിജീഷ് വാതിൽ ചവിട്ടിത്തുറന്ന് അകത്തുകയറി. അക്രമാസക്തനായ നിൽക്കുന്ന ഷെെനിനെ കീഴ്പ്പെടുത്തുവാനായി കട്ടിലിലേക്ക് രണ്ടുതവണ നിറയൊഴിച്ചു. ഷൈനിൻ്റെ ശ്രദ്ധ തിരിഞ്ഞ അവസരത്തിൽ പൊലീസ് യുവാവിനെ കീഴ്പ്പെടുത്തുകയായിരുന്നു. പിടിവലിക്കിടയിൽ പൊലീസ് ഉദ്യോഗസ്ഥന് മുറിയിലെ വയറിംഗിൽ നിന്നും ഷോക്കേറ്റു. എസ്ഐക്ക് കയ്യിൽ പരിക്കുമേറ്റിട്ടുണ്ട്. അതിമാരക മയക്കുമരുന്നായ എംഡിഎംഎയാണ് പ്രതി ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാൾ രണ്ടു കുത്തു കേസിൽ പ്രതിയാണെന്നും പോലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here