കഞ്ചാവ് വാങ്ങാൻ പണം നൽകാത്തതിന് യുവാവ് അമ്മയെ തല്ലിക്കൊന്നു. പത്മിനി എന്ന അറുപത്തിരണ്ടുകാരിയാണ് കൊല്ലപ്പെട്ടത്. കുതിരൈകാരൻ തെരുവിൽ താമസിക്കുന്ന ഇവർ ഇവിടെ മുത്തുകളും ഷാളുകളും വിൽക്കുന്ന കട നടത്തിവരികയായിരുന്നു പത്മിനി. സംഭവത്തിൽ ഇവരുടെ ഇളയമകൻ മുരളിയെ പൊലീസ് അറസ്റ്റ് ചെയ്തു.
തമിഴ്നാട് ചെങ്കൽപ്പേട്ടിലാണ് ഞെട്ടിക്കുന്ന സംഭവം. മദ്യത്തിനും കഞ്ചാവിനും അടിമയായ മകൻ യാതൊരു ജോലിക്കും പോവാത്ത ആളായിരുന്നു. അന്നത്തെ ചെലവിനായി അമ്മ സ്വരുക്കൂട്ടി വയ്ക്കുന്ന പണം ഇയാൾ മോഷ്ടിക്കുക പതിവായിരുന്നു. തുടർന്ന് മദ്യപിച്ചുവന്ന് മാതാവുമായി വഴക്കിടുകയും ചെയ്യും.
കഴിഞ്ഞദിവസം രാത്രി, കഞ്ചാവ് വാങ്ങാൻ പണം തരാൻ ഇയാൾ അമ്മയോട് ആവശ്യപ്പെട്ടു. എന്നാൽ പണമില്ലെന്ന് പറഞ്ഞ അമ്മ, ചീത്ത ശീലങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ മകനെ ഉപദേശിക്കുകയും ചെയ്തു. പുതിയ ആളായി മാറി എന്തെങ്കിലും ജോലിക്കു പോയി കുടുംബത്തെ സഹായിക്കാനും ആവശ്യപ്പെട്ടു.
എന്നാൽ ഇത് ഇഷ്ടപ്പെടാതിരുന്ന മകൻ അമ്മയുമായി വാക്കുതർക്കത്തിലേർപ്പെടുകയും പുറത്തുപോയി വലിയൊരു വടിയെടുത്ത് കൊണ്ടുവന്ന് അമ്മയെ പൊതിരെ തല്ലുകയുമായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ച് കിടന്ന അമ്മയെ ഉപേക്ഷിച്ച് ഇയാൾ സ്ഥലംവിടുകയും ചെയ്തു.
നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കാണുന്നത് അടിയേറ്റ് ചോരയിൽ മുങ്ങി അബോധാവസ്ഥയിൽ കിടക്കുന്ന പത്മിനിയെയാണ്. ഉടൻ ചെങ്കൽപ്പേട്ടിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. തുടർന്ന് കൊലക്കുറ്റം ചുമത്തി കേസെടുത്ത് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ മുരളിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.