വാട്ടർഫോർഡ്: മലയാളി വൈദികന് കുത്തേറ്റു. അയർലണ്ടിലെ വാട്ടർഫോർഡിലാണ് സംഭവം. വാട്ടർഫോർഡ് ജനറൽ ഹോസ്പിറ്റലിലെ ചാപ്ല്യനും, മലയാളിയുമായ വൈദികന് ൻേക്കാണ് ആക്രമണം ഉണ്ടായത്.
ഇന്നലെ രാവിലെ വാട്ടർഫോർഡ് സിറ്റിയിൽ വൈദീകർ താമസിക്കുന്ന വസതിയിൽ എത്തിയാണ് മലയാളി വൈദീകനായ ഫാ. ബോബിറ്റ് തോമസിന് നേരെ അതിക്രമം നടത്തിയത്. കത്തിയുമായി എത്തിയ അക്രമി കുത്തി പരിക്കേൽപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടയിൽ വൈദികന് കുത്തേറ്റത്. സാരമായ പരിക്കേറ്റ ഫാ. ബോബിറ്റ് വാട്ടർഫോർഡിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലാണ്.
ആക്രമണത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ഇതേക്കുറിച്ച് അടക്കം അന്വേഷണം നടത്തേണ്ടതുണ്ട്. ഇന്ന് രാവിലെ 9.30 ഓടെ വാട്ടർഫോർഡിലെ ആർഡ്കീൻ ഏരിയയിലെ വൈദീകർ താമസിക്കുന്ന വീട്ടിലെത്തിയ അക്രമിയാണ് വൈദീകനെ കുത്തി പരിക്കേൽപ്പിച്ചത്. ഇതേ വീട്ടിൽ താമസിക്കുന്ന മറ്റ് രണ്ട് വൈദീകരും സംഭവ സമയത്ത് സ്ഥലത്തില്ലായിരുന്നു.
വാട്ടർഫോർഡ് ലിസ്‌മോർ ബിഷപ്പ് അൽഫോൻസസ് കള്ളിനൻ, സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി. ഫാ.ബോബിറ്റ് എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതായി അദ്ദേഹം പറഞ്ഞു. സംഭവത്തിൽ 20 വയസ്സുള്ള ഒരാളെ അറസ്റ്റ് ചെയ്യുകയും ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 4 പ്രകാരം വാട്ടർഫോർഡ് ഗാർഡ സ്റ്റേഷനിൽ കസ്റ്റഡിയിൽ സൂക്ഷിക്കുകയും ചെയ്തിട്ടുണ്ടെന്നും ഇതു സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്ന് ഗാർഡ വൃത്തങ്ങൾ വെളിപ്പെടുത്തി.
മലയാളി വൈദികന് നേരെയുണ്ടായ ആക്രമണത്തിൽ അയർലണ്ട് മലയാളികളും ഞെട്ടിയിട്ടുണ്ട്. നിരവധി മലയാളികൾ താമസിക്കുന്ന അയർലണ്ട് നഗരമാണ് വാട്ടർഫോർഡ്.