പത്തനംതിട്ട: ഇരട്ട നരബലി നടന്ന ഇലന്തൂരിൽ ഡമ്മി പരിശോധനയും. കൊലപാതകവും നരബലിയും എങ്ങനെയാണ് നടത്തിയതെന്ന് വ്യക്തമാകുന്നതിനാണ് ഡമ്മി പരിശോധന നടത്തുന്നത്. സ്ത്രീ രൂപത്തിലുള്ള ഡമ്മിയാണ് ഭഗവൽ സിംഗിന്‍റെ വീട്ടിലെത്തിച്ചത്.
അതേസമയം നായകളെ കൊണ്ടുള്ള പരിശോധനയും തുടരുകയാണ്. നായ പരിശോധനയിൽ എല്ല് കണ്ടെത്തിയിരുന്നു. ഇത് മനുഷ്യന്‍റെ എല്ല് അല്ലെന്നാണ് നിഗമനം. മനുഷ്യന്‍റെ എല്ലിനെക്കാൾ കട്ടിയുള്ള എല്ലാണ് കണ്ടെത്തിയത്. പശുവിന്‍റേതാണെന്നാണ് സംശയം. കൂടുതൽ നരബലി നടന്നിട്ടുണ്ടോയെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിൽ മൃതദേഹം മണം പിടിച്ച് കണ്ടെത്താനുള്ള പരിശീലനം ലഭിച്ച പൊലീസ് നായകളായ മായയെയും മര്‍ഫിയെയും എത്തിച്ചാണ് ഇവിടെ പരിശോധന നടത്തുന്നത്. നായകൾ അസ്വാഭാവികമായ രീതിയിൽ മണംപിടിച്ച് നിന്ന സ്ഥലങ്ങൾ പൊലീസ് അടയാളപ്പെടുത്തിവെച്ചിട്ടുണ്ട്. ഈ ഭാഗങ്ങളെല്ലാം കുഴിച്ച് പരിശോധിക്കും. ഒരിടത്ത് പരിശോധിച്ചപ്പോഴാണ് എല്ല് കണ്ടെത്തിയത്.