ചെന്നൈ: തമിഴ്നാട്ടിൽ ഓൺലൈൻ ലോൺ ആപ് കമ്പനിയുടെ ഭീഷണിയെതുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. ഐ.ടി കമ്പനി ജീവനക്കാരനായ നരേന്ദ്രൻ (23) ആണ് മരിച്ചത്. പണം തിരിച്ചടച്ചിട്ടും കൂടുതൽ പണം ആവശ്യപ്പെട്ട് ലോൺ ആപ്പ് സംഘം യുവാവിനെ ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.
33,000 രൂപ യുവാവ് ലോൺ ആപ്പിൽ നിന്നും വായ്പ എടുത്തിരുന്നു. പിന്നീട് 50,000 രൂപ തിരിച്ചടച്ചു. എന്നാൽ ഇതിനു ശേഷവും ലോൺ ആപ്പ് സംഘം നരേന്ദ്രനെ നിരന്തരം ഫോണിൽ വിളിക്കുകയും 33000രൂപ വീണ്ടും അടക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. പണം അടച്ചില്ലെങ്കിൽ യുവാവിന്‍റെ അശ്ലീല ചിത്രങ്ങൾ കുടുംബത്തിനും സുഹൃത്തുക്കൾക്കും അയക്കുമെന്നും ഭീഷണിപ്പെടുത്തി. തുടർന്നാണ് യുവാവ് ജീവനൊടുക്കിയത്. നരേന്ദ്രന്റെ സുഹൃത്തുക്കൾക്കും ലോൺ ആപ്പ് സംഘം സന്ദേശങ്ങൾ അയക്കുകയും ഫോണിൽ വിളിച്ച് മോശമായി സംസാരിക്കുകയും ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
വായ്പാ ആപ്പുകളെ കുറിച്ചുള്ള വിശദാംശങ്ങൾ പൊലീസ് ശേഖരിച്ച് വരികയാണെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. നേരത്തെ, ആന്ധ്രാപ്രദേശിലും ഓൺലൈൻ ലോൺ ആപ്പ് കമ്പനിയുടെ ഭീഷണിയെ തുടർന്ന് ദമ്പതികൾ ജീവനൊടുക്കിയിരുന്നു.