ഇരിട്ടി: കണ്ണൂർ ഇരിട്ടിയിൽ മാതാപിതാക്കളെയും ഭാര്യയെയും പാചകവാതക സിലിണ്ടർ തുറന്നുവിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച എക്സൈസ് ഉദ്യോഗസ്ഥനെ സർവിസിൽ നിന്ന് സസ്പെൻഡ് ചെയ്തു. പെരുമ്പറമ്പ് സ്വദേശിയും മട്ടന്നൂർ എക്സൈസ് ഓഫിസിലെ സിവിൽ എക്സൈസ് ഓഫിസറുമായ മധുവിനെയാണ് (48) കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമീഷണർ അഗസ്റ്റിൻ ജോസഫ് സസ്പെൻഡ് ചെയ്തത്. കേസിൽ മധു
റിമാൻഡിലാണ്. വകുപ്പിന് നാണക്കേടുണ്ടാക്കുംവിധം പെരുമാറിയതിനും ക്രിമിനൽ കേസിൽ റിമാൻഡിലായതിനുമാണ് വകുപ്പുതല നടപടി.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. മാതാപിതാക്കളെയും ഭാര്യയെയും നിരന്തരം ഉപദ്രവിക്കുന്ന മധു പാചകവാതക സിലിണ്ടർ തുറന്നുവിട്ട്, മൂന്നുപേരെയും അകത്താക്കി അടുക്കള വാതിൽ അടച്ച് പൂട്ടിയിടുകയായിരുന്നു. ഭാര്യ ശാരിക അടുക്കളയിലുണ്ടായിരുന്ന സ്റ്റൂൾ കൊണ്ട് വാതിലിന്റെ പൂട്ട് അടിച്ചുതകർത്ത് മാതാപിതാക്കളെ ഉൾപ്പെടെ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്ന് ഭാര്യയുടെ പരാതിയിൽ വധശ്രമത്തിന് കേസെടുത്ത് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു.