കോഴിക്കോട്: കോഴിക്കോട് ലഹരിക്കടിമയായ യുവാവ് അച്ഛനെയും അമ്മയെയും കുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മകൻ അച്ഛനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തായി. മാതാപിതാക്കളെ ക്രൂരമായി കുത്തിപ്പരിക്കേല്‍പ്പിച്ച എരഞ്ഞിപ്പാലം സ്വദേശി ഷൈൻ ഒരു ഘട്ടത്തിൽ അച്ഛനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. മണിക്കൂറുകളോളം ഇയാൾ പോലീസിനെയും വട്ടം കറക്കി. പോലീസ് രണ്ട്വട്ടം വെടിവെച്ച ശേഷമായിരുന്നു ഇയാൾ കീഴങ്ങിയത് . യുവാവിന്‍റെ മാതാപിതാക്കള്‍ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
നാല് മണിക്കൂറോളം നീണ്ട നാടകീയ സംഭവങ്ങളാണ് കോഴിക്കോട്ടുണ്ടായത്. കത്തിമുനയില്‍ മാതാപിതാക്കളെ നിര്‍ത്തി കൊല്ലുമെന്ന് ഭീഷണി മുഴക്കി അട്ടഹസിക്കുന്ന ഷൈനെ പിന്തിരിപ്പിക്കാന്‍ പൊലീസ് പരമാവധി ശ്രമിച്ചു. ഇതിനിടെ ഷൈനെ ഒരു മുറിയില്‍ പൂട്ടിയിടാന്‍ പൊലീസിനായി. രംഗം ശാന്തമായെന്ന് കരുതി ഷൈന്‍റെ മാതാപിതാക്കളായ ഷാജിയോടും വിജിയോടും പൊലീസ് കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ മുറിയില്‍ നിന്ന് ഷൈന്‍ പുറത്ത് കടന്നു.
ആദ്യം മുന്നില്‍ കണ്ട അമ്മയെ കുത്തി. മുതുകില്‍ കുത്തേറ്റ വിജിയെ പൊലീസ് ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ അച്ഛന്‍ ഷാജിയുടെ കഴുത്തില്‍ ഷൈന്‍ കത്തിവെച്ച് ഭീഷണി തുടര്‍ന്നു. ഷൈന്‍ നേരത്തെ കാല് അടിച്ച് ഒടിച്ചതിനാല്‍ ഷാജി പ്ലാസ്റ്റര്‍ ഇട്ട് കിടപ്പിലായിരുന്നു. പിന്തിരിപ്പിക്കാനുള്ള പൊലീസിന്‍റെ ശ്രമം വിഫലമായി. പെട്ടെന്ന് കൂടുതല്‍ പ്രകോപിതനായ ഷൈന്‍ ഷാജിയുടെ നെഞ്ചിലും കഴുത്തിലും ആഞ്ഞ് കുത്തി. ഇതോടൊയാണ് ഷൈനെ കീഴടക്കാന്‍ നടക്കാവ് ഇന്‍സ്പെക്ടര്‍ ജിജീഷിന് രണ്ട് തവണ മുറിയിലെ കിടക്കയിലേക്ക് വെടിവെക്കേണ്ടി വന്നത്.
പരിക്കേറ്റ ഷാജിയും ഭാര്യ വിജിയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഷാജിക്ക് ഗുരുതര പരിക്കുണ്ട്. കോളേജ് വിദ്യാഭ്യാസം നേടിയ ഷൈന്‍ മയക്കുമരുന്നിന് അടിമയാണ്.വീട്ടില്‍ പലപ്പോഴും അക്രമ സ്വഭാവം കാണിക്കാറുമുണ്ട്. മൂന്ന് ക്രിമിനല്‍ കേസുകളില്‍ പ്രതിയുമാണ്