കൊല്ലം: കൊല്ലത്ത് ലോട്ടറി വിൽപ്പനക്കാരിയെ കൊലപ്പെടുത്താൻ ശ്രമം.ലോട്ടറി വിൽപ്പന സ്റ്റാളിലെ ഇരുമ്പ് തട്ടിലേക്ക് വൈദ്യുതി കടത്തിവിട്ടാണ് കൊലപ്പെടുത്താൻ ശ്രമം നടന്നത്. സംഭവത്തെകുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
കൊല്ലം ശാസ്താകോട്ട ശൂരനാട് വടക്കാണ് സംഭവം. ചക്കുവള്ളി പുതിയകാവ് റോഡിൽ കെസിബി ജംഗ്ഷന് സമീപമുള്ള പാൽ സൊസൈറ്റിയുടെ അടുത്താണ് ഇരുമ്പ് തട്ടിൽ സ്ത്രീ ലോട്ടറി വിൽപന നടത്തി വരുന്നത്. ഇവർ ദിവസവും വൈകീട്ട് ലോട്ടറി വിൽപ്പന കഴിഞ്ഞാൽ തട്ട് എടുത്ത് സമീപത്തുള്ള സൊസൈറ്റിയിൽ വച്ചിട്ടാണ് പോവുക.
ചൊവ്വാഴ്ച രാവിലെ ഇവരെ സഹായിക്കാൻ ശ്രമിച്ച സഹോദരിയുടെ മകൻ ലോട്ടറി തട്ട് എടുക്കാൻ ശ്രമിച്ചപ്പോൾ ഷോക്കേറ്റ് വീഴുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പ്രദേശവാസികൾ നടത്തിയ പരിശോധനയിലാണ് സമീപത്തെ വൈദ്യുതി ലൈനിൽനിന്ന് വയർ ഉപയോഗിച്ച് ലോട്ടറി തട്ടുമായി ബന്ധിപ്പിച്ച നിലയിൽ കണ്ടത്.
വിവരം ശൂരനാട് കെഎസ്ഇബി ഓഫിസിൽ അറിയിച്ചതിനെ തുടർന്ന് ജീവനക്കാരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ജീവഹാനി വരെ സംഭവിക്കാവുന്ന തരത്തിലാണ് ക്രൂരകൃത്യം പ്ലാൻ ചെയ്തതെന്ന് സംശയിക്കുന്നതായി കെഎസ്ഇബി സബ് എഞ്ചിനീയർ പറഞ്ഞു.