ആരു വന്നാലും ഇവിടെ ഹർത്താൽ വേണ്ട; പാനൂരിൽ ഹർത്താൽ എത്തിയിട്ട് വർഷങ്ങളായി; കാരണം

0

പോപ്പുലർ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നടത്തുന്ന ഹർത്താലിൽ സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി നിരവധി അക്രമ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. അതിക്രമങ്ങളിൽ ലക്ഷങ്ങളുടെ നാശനഷ്ടവും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ ഇന്നത്തെ ഹർത്താൽ ഇതു വലിയ രീതിയിലുള്ള അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ അതിൽ നിന്നെല്ലാം മാറി നടക്കുകയാണ് ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ പാനൂര് മേഖല. ഇന്നത്തെ ഹർത്താൽ ഇവിടെ ഒന്നു തിരിഞ്ഞു പോലും നോക്കിയിട്ടില്ല. പാനൂരിൽ ഹർത്താലുകൾക്കും പണിമുടക്കുകൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ട് വർഷങ്ങളായി. ഏത് രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ ഹര്‍ത്താല്‍ ആണെങ്കിലും പാനൂരിൽ ഒരു ഓളവും ഉണ്ടാക്കില്ല. എല്ലാം സാധാരണ പോലെ തന്നെ ഇവിടെ പ്രവർത്തിക്കും. ഇന്നത്തെ ഹർത്താലിനും ഇവിടെ ചലനം സൃഷ്ടിക്കാൻ സാധിച്ചിട്ടില്ല. കടകളും മറ്റും പതിവുപോലെ തന്നെ തുറന്നു പ്രവർത്തിക്കുകയാണ്.

ഇതൊക്കെ കേൾക്കുമ്പോൾ തോന്നും ഈ മേഖല അരാഷ്ട്രീയവാദികളുടേതാണെന്ന്. എന്നാൽ ഈ പാനൂര് അരാഷ്ട്രീയവാദം തലയ്ക്കു പിടിച്ച ഒരു ജനതയുടെ ഇടമൊന്നുമല്ല. മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേരോട്ടമുള്ള പ്രദേശം തന്നെയാണിവിടം. എന്നാൽ ഹർത്താലുകൾ വേണ്ട എന്ന തീരുമാനത്തിൽ അവർ ഉറച്ചു നിൽക്കുന്നു എന്നു മാത്രം.

ഇവിടെ ഹര്‍ത്താല്‍ ദിനങ്ങളിലെല്ലാം പതിവ് പോലെയാണ്. ആരും നിര്‍ബന്ധിച്ച് കടയടപ്പിക്കാന്‍ എത്താറില്ല. അങ്ങനെ ആരെങ്കിലും എത്തിയാല്‍ തന്നെ അവരെയെല്ലാം ഒഴിവാക്കി വിടാന്‍ ഇവിടെത്തുകാര്‍ സാമുദായിക രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായി രംഗത്തിറങ്ങുകയും ചെയ്യും. സാധാരണ ദിനങ്ങളിൽ പാനൂരിൽ എന്തൊക്കെ ലഭിക്കുമോ അതെല്ലാം ഹർത്താൽ- പണിമുടക്കു ദിനങ്ങളിലും ഇവിടെ ലഭിക്കും. ഇന്നും അതുതന്നെയാണ് സ്ഥിതയും.

തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പാനൂര്‍ പ്രദേശത്തുകാര്‍ ഹര്‍ത്തലിനോട് വിടചൊല്ലിയിട്ട് വര്‍ഷങ്ങള്‍ പലത് കഴിഞ്ഞു. പ്രദേശത്തെ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പിന്തുണയോടെയാണ് ഹര്‍ത്താല്‍ നിരോധിത മേഖലയായി പാനൂര്‍ നിലനില്‍ക്കുന്നത്. ഏത് പാര്‍ട്ടിയുടെ ഹര്‍ത്താല്‍ നടന്നാലും ഇവിടേക്ക് ഒരു കക്ഷിക്കാരും കടകള്‍ അടപ്പിക്കാനായി എത്താറില്ലെന്നുള്ളതാണ് വാസ്തവം. മുൻപ് പലതവണ പുറത്തുനിന്നുള്ള രാഷ്ട്രീയപ്രവർത്തകർ കടക്കുവാൻ ഇവിടെ ശ്രമിച്ചിരുന്നു. എന്നാൽ അതെ രാഷ്ട്രീയ പാർട്ടിയിൽപ്പെട്ട ഇവിടുത്തുകാർ തന്നെ അതിനെ എതിർക്കുകയും ചെയ്തിരുന്നു.

ഇന്നത്തെ പൊതുപണിമുടക്ക് ദിവസവും പാനൂർ സാധാരണ പോലെയാണ്. എല്ലാ കടകളും തുറന്നിരിക്കുന്നു. വാഹനങ്ങൾ സഞ്ചരിക്കുന്നുണ്ട്. പാനൂരിൽ നിന്ന് പുറത്തുപോയി നോക്കിയാൽ ഇന്ന് ഹർത്താലാണ്. പക്ഷേ പാനൂരിനുള്ളിലെത്തിയാൽ കഥ മുഴുവനും മാറുന്നു. അതിനാല്‍ തന്നെ സമീപ പ്രദേശങ്ങളില്‍ നിന്നും ഉള്‍പ്പെടെ നിരവധി പേരാണ് പാനൂരിലേക്ക് ഹര്‍ത്താല്‍ ദിനത്തില്‍ സാധനങ്ങള്‍ വാങ്ങാനായി എത്തുന്നതും.

പലയിടങ്ങളിലും കെഎസ്ആര്‍ടിസി ബസ്സുകള്‍ക്കു നേരെ വ്യാപക കല്ലേറുകളുണ്ടായെന്നാണ് റിപ്പോർട്ടുകൾപലയിടങ്ങളിലും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും കല്ലേറില്‍ പരിക്കേറ്റു. കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് വ്യാപക കേടുപാടുകള്‍ സംഭവിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലാണ് വ്യാപക അക്രമം നടക്കുന്നത്. ആലപ്പുഴ വളഞ്ഞവഴിയില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍, രണ്ട് ലോറികള്‍ എന്നിവയുടെ ചില്ലുകള്‍ തകര്‍ന്നു. കല്ലെറിഞ്ഞവര്‍ പൊലീസിനെ വെട്ടിച്ച് ബൈക്കില്‍ കടന്നുകളഞ്ഞു. ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസിന് നേരെയുണ്ടായ കല്ലേറില്‍ ഡ്രൈവറുടെ കണ്ണിന് പരിക്കേറ്റ സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here