കൊല്ലം: കൊല്ലത്ത് യുവ അഭിഭാഷക ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ സഹോദരിയുടെ ഭർത്താവിനെതിരെ രൂക്ഷ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഐശ്വര്യയുടെ സഹോദരൻ. ഐശ്വര്യയുടെ ഭർത്താവായ കണ്ണന് പണത്തിന് വേണ്ടിയുള്ള അത്യാര്‍ത്തിയായിരുന്നു എന്നാണ് ഐശ്വര്യയുടെ സഹോദരൻ അതുൽ പറയുന്നത്. സ്വന്തം വീട്ടിലേക്ക് ഫോണ്‍ വിളിക്കാന്‍പോലും ഐശ്വര്യയെ അനുവിദിച്ചിരുന്നില്ല. പ്രശ്നം പരിഹരിക്കാന്‍ ഇടപെട്ട തന്നെയും കണ്ണന്‍ മര്‍ദിച്ചെന്നും അതുൽ പറഞ്ഞു. ( aiswarya’s family against husband kannan nair )
റേഷന്‍കടയില്‍ സാധനം വാങ്ങാനുള്ള സഞ്ചി കീറിയതിന്, മീന്‍ വരഞ്ഞത് ശരിയാകാഞ്ഞതിന്, നനഞ്ഞ തുണി കട്ടിലില്‍ കിടന്നതിന്, ബന്ധുവീട്ടില്‍നിന്ന് മരച്ചീനി വാങ്ങിക്കഴിച്ചതിന് വരെ ഐശ്വര്യ കണ്ണന്‍ ഉപദ്രവിച്ചെന്ന് അതുൽ പറയുന്നു. ഐശ്വര്യ ജോലിക്ക് പോകുന്നത് കണ്ണന്‍ എതിര്‍ത്തിരുന്നതായി ഐശ്വര്യയുടെ അമ്മ ഷീലയും പറഞ്ഞു.
എൽഎൽഎം കഴിഞ്ഞ് കടയ്ക്കൽ കോടതിയിൽ പ്രാക്ടീസ് ചെയ്യുകയായിരുന്ന ഐശ്വര്യ ഉണ്ണിത്താനെ (26) ഈ മാസം 15നാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഐശ്വര്യയുടെ ഡയറിക്കുറിപ്പും ആത്മഹത്യാ കുറിപ്പും പരിശോധിച്ച ശേഷമാണ് ഭർത്താവ് കണ്ണൻ നായരെ (28) ചടയമംഗലം പൊലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്.
മൂന്നു വർഷം മുൻപ് ഫെയ്സ്ബുക്കിൽ കൂടി പരിചയപ്പെട്ടായിരുന്നു ഇവരുടെ വിവാഹം. സ്ത്രീധനവും മറ്റും നൽകിയിരുന്നതായി അതുൽ പറഞ്ഞു. നിസ്സാര കാരണം പറഞ്ഞു കണ്ണൻ മർദിച്ചതിനെ തുടർന്ന് പല തവണ ഐശ്വര്യ സ്വന്തം വീട്ടിൽ പോയി. ആറു മാസത്തോളം ഭർത്താവുമായി പിണങ്ങിക്കഴിഞ്ഞു. പിന്നീട് കൗൺസലിങ്ങിനു ശേഷം ഒരുമിച്ചു താമസിക്കുകയായിരുന്നു.
കുട്ടി പിറന്നതിനു ശേഷമെങ്കിലും പ്രശ്നങ്ങൾ തീരുമെന്നു കരുതിയെങ്കിലും വീണ്ടും നിരന്തരം പീഡനം തുടർന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. ഒരാഴ്ച മുൻപ് മകൾ ജാനകിയുടെ ഒന്നാം ജന്മദിനം ആഘോഷിച്ച ദിവസം അതുലും ബന്ധുക്കളും കണ്ണൻ നായരുടെ വീട്ടിൽ എത്തി. കുട്ടിയുടെ ചിത്രം എടുക്കാൻ ശ്രമിക്കവേ കണ്ണൻ നായർ തടഞ്ഞതായും അതുൽ ആരോപിച്ചു