പാലക്കാട്: വീടിനോടു സമീപമുള്ള വിറകുപുരയില്‍ തൂക്കിയിട്ട സഞ്ചിയില്‍ കൈയിടവേ പാമ്പുകടിയേറ്റ വീട്ടമ്മ മരിച്ചു. പുഞ്ചപ്പാടം എയുപി സ്‌കൂളിലെ പാചകത്തൊഴിലാളിയായ തരവത്ത് ഭാര്‍ഗവിയാണ് (69) മരിച്ചത്. പാമ്പ് കടിയേറ്റതിനെ തുടർന്ന് ദിവസങ്ങളായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിയവേ ആയിരുന്നു അന്ത്യം.
ശനിയാഴ്ച രാവിലെ പത്തരയോടെയാണ് ഭാര്‍ഗവിക്ക് പാമ്പു കടിയേറ്റത്. പശുവിന് നല്‍കാനുള്ള പച്ചക്കറി അവശിഷ്ടം ശേഖരിക്കാന്‍ പഴയ പ്ലാസ്റ്റിക് സഞ്ചികള്‍ സൂക്ഷിച്ചിരുന്ന സഞ്ചിയില്‍ കൈയിട്ടതായിരുന്നു. മൂര്‍ഖനാണ് കടിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. പാമ്പിനെ പിടികൂടാനായില്ല.
കടിയേറ്റ ഉടന്‍ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ഭാര്‍ഗവിയെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തിക്കുംമുമ്പ് ബോധം നഷ്ടമായിരുന്നു. 36 വര്‍ഷമായി പുഞ്ചപ്പാടം സ്‌കൂളിലെ പാചകത്തൊഴിലാളിയാണ് മരിച്ച ഭാര്‍ഗവി.