കൊച്ചി: മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ നാവിക സേന ഉദ്യോഗസ്ഥരുടെ മൊഴിയെടുപ്പ് ഇന്നും തുടരും. കൊച്ചിയിലെ നാവിക പരിശീലന കേന്ദ്രമായ ഐഎൻഎസ് ദ്രോണാചാര്യയിൽ ഫയറിങ് പരിശീലനത്തിൽ പങ്കെടുത്ത മുഴുവൻ സേനാംഗങ്ങളുടെയും മൊഴി രേഖപ്പെടുത്താനാണ് പൊലീസിന്റെ ശ്രമം. അഞ്ച് മുതിർന്ന ഉദ്യോഗസ്ഥരടക്കം ഏഴുപതോളം നാവിക സേനാംഗങ്ങളുടെ മൊഴിയെടുപ്പാണ് ഇനി പൂർത്തിയാക്കേണ്ടത്. സംഭവ ദിവസം ഫയറിങ് പരിശീലനത്തിന് നേതൃത്വം നൽകിയ ഐഎൻഎസ് ദ്രോണാചാര്യയിലെ നാല് സേനാംഗങ്ങളുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു.
നാവിക സേനയുടെ പരിശീലനത്തിനിടെ അബദ്ധത്തിൽ വെടിയുതിർന്നതാകാം എന്ന നിഗമനത്തിലാണ് തീരദേശ പൊലീസിന്റെ നടപടി. അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്ന് നാവിക സേന അറിയിച്ചു. സേനയുടെ ആഭ്യന്തര അന്വേഷണവും പുരോഗമിക്കുകയാണ്. ബോട്ടിൽ നിന്ന് കണ്ടെടുത്ത വെടിയുണ്ടയുടെയും നാവികസേനയിൽ നിന്ന് കസ്റ്റഡിയിലെടുത്ത അഞ്ച് ഇൻസാസ് തോക്കുകളുടെയും ശാസ്ത്രീയ പരിശോധന ഫലം ലഭ്യമാകുന്നതോടെ കേസിൽ കൂടുതൽ വ്യക്തത കൈവരുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.