ജലനിരപ്പുയർന്നതോടെ ഇടുക്കി ഡാം നാളെ രാവിലെ പത്തിന് തുറക്കുമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു

0

ഇടുക്കി: ജലനിരപ്പുയർന്നതോടെ ഇടുക്കി ഡാം നാളെ രാവിലെ പത്തിന് തുറക്കുമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ഇടുക്കി ഡാമിലെ അധിക ജലം സ്പിൽവേയിലൂടെ ഒഴുക്കി വിടുന്നതിന്റെ ഭാഗമായി രാവിലെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണം. 50 ക്യൂസെക്‌സ് ജലം പുറത്തേക്കൊഴുക്കുവാനാണ് തീരുമാനം. ജലനിരപ്പ് അപ്പർ റൂൾ കർവിലേക്ക് എത്തുന്ന സാഹചര്യത്തിലാണ് ഡാം തുറക്കുന്നത്.

2403 അടിയാണ് ഡാമിന്റെ പൂർണ സംഭരണ ശേഷി. അധിക ജലം ഡാമിൽ നിന്നും ഒഴുക്കി വിടുന്നതിനായി മുന്നൊരുക്കങ്ങൾ നടത്തണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. ആകെ ജലസംഭരണ ശേഷിയുടെ 83 ശതമാനം വെള്ളമാണ് ഇപ്പോഴുള്ളത്. ഇടമലയാർ ഡാമിൽ ജലനിരപ്പുയർന്നതിനാൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ മാറിനിൽക്കുന്നതിനാൽ ഉടനെ തുറക്കേണ്ട സാഹചര്യമില്ലെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.

അതേ സമയം, വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ 10 സ്പിൽവേ ഷട്ടറുകൾ തുറന്നിട്ടും മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്ന് തന്നെയാണ് ഉള്ളത്. ഒടുവിൽ ലഭിക്കുന്ന വിവരമനുസരിച്ച് മുല്ലപ്പെരിയാറിൽ ജലനിരപ്പ് 138.05 അടിയായി. പെരിയാർ തീരത്ത് അതീവ ജാഗ്രത തുടരുകയാണ്.

അതേസമയം ഇടുക്കി ഡാം തുറന്നാൽ ആശങ്ക വേണ്ടെന്നും സ്വീകരിക്കേണ്ട മുൻകരുതലുകളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പി രാജീവ വ്യക്തമാക്കി. അടിയന്തര ഘട്ടം വന്നാൽ പെരിയാർ തീരത്തുള്ളവരെ മാറ്റി താമസിപ്പിക്കും. തഹസിൽദാർമാർക്ക് ഇതിന്റെ ചുമതല നൽകിയെന്നും അപകട സാഹചര്യം നിലവിലില്ലെന്നും മന്ത്രി പറഞ്ഞു.

നദികളുടെ കൈവഴികളിൽ ഒഴുക്കുള്ളതിനാൽ ഉയർന്നുവരുന്ന ജലനിരപ്പിൽ ആശങ്കയില്ല .ഇടുക്കി ഡാം തുറന്നാൽ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ച് ചർച്ച ചെയ്തു. ഡാം നാളെ രാവിലെ പത്തിന് തുറക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here