ന്യൂഡൽഹി: ഇന്ത്യൻ സന്പദ് വ്യവസ്ഥ വളർച്ചയുടെ പാതയിലെന്ന് ധനമന്ത്രി നിർമല സീതാരാമൻ. വിലക്കയറ്റത്തിന് എതിരെയുള്ള പ്രതിപക്ഷ എംപിമാരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു ധനമന്ത്രി.
സാന്പത്തിക രംഗത്ത് കേന്ദ്രസർക്കാർ നടത്തിയ ഇടപെടലുകൾ ആഗോള ഏജൻസികൾ ഉൾപ്പെടെ അംഗീകരിക്കുന്നുണ്ട്. കോവിഡ്, റഷ്യ-യുക്രെയ്ൻ യുദ്ധം തുടങ്ങിയ ആഗോള പ്രതിസന്ധികളിൽ ലോകരാജ്യങ്ങൾ സാന്പത്തിക വെല്ലുവിളികൾ നേരിടുന്പോഴും സാന്പത്തിക രംഗത്ത് താരതമ്യേന മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഇന്ത്യക്ക് സാധിച്ചതിൽ പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രീയ ഭേദമില്ലാതെ അഭിമാനിക്കണമെന്നും ധനമന്ത്രി പറഞ്ഞു.
പ്രതിസന്ധി ഘട്ടത്തിലും പണപ്പെരുപ്പം ഏഴ് ശതമാനവും അതിൽ താഴെയുമായി നിയന്ത്രിക്കുന്നതിൽ എൻഡിഎ സർക്കാർ വിജയിച്ചു. യുപിഎ സർക്കാരിന്റെ കാലത്ത് പണപ്പെരുപ്പം തുടർച്ചയായ 22 മാസങ്ങളിൽ ഒൻപത് ശതമാനത്തിന് മുകളിലായിരുന്നു.
രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനവും (ജിഡിപി) കടവും തമ്മിലുള്ള അനുപാതം 56.21 ശതമാനമാണ്. ഇത് മറ്റു പല രാജ്യങ്ങളെയും അപേക്ഷിച്ച് വളരെ കുറവാണെന്നും ധനമന്ത്രി പറഞ്ഞു.
അതേസമയം ധനമന്ത്രിയുടെ വിശദീകരണങ്ങളെ ചോദ്യം ചെയ്ത് പ്രതിപക്ഷ കോണ്ഗ്രസ് എംപിമാർ ലോക്സഭയിൽ നിന്നും ഇറങ്ങിപോയി.