നാദാപുരം: വിദേശത്ത് നിന്ന് നാദാപുരത്തെത്തിയ യുവാവിനെ കാണാനില്ലെന്ന് പരാതി. വളയത്ത് സ്വദേശിയായ യുവാവ് വിദേശത്ത് നിന്ന് നാട്ടിലെത്തിയിട്ടും വീട്ടില്‍ എത്തിയില്ലെന്ന മാതാവ് പോലീസില്‍ പരാതി നല്‍കി. നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നാദാപുരം ചാലപ്രം സ്വദേശി ചക്കരക്കണ്ടിയില്‍ അനസി (28) നെയാണ് കാണാനില്ലെന്ന് കാണിച്ച് മാതാവ് സുലൈഖ നാദാപുരം പോലീസില്‍ പരാതി നല്‍കിയത്.
അഞ്ച് മാസം മുൻപാണ് അനസ് വിദേശത്തേക്കു പോയത്. ഇക്കഴിഞ്ഞ ജൂലൈ 21ന് മലപ്പുറം സ്വദേശിയെന്ന് സ്വയം പരിചയപ്പെടുത്തി ഒരാൾ കല്ലാച്ചി ഈയ്യങ്കോട്ടെ അനസിന്റെ ബന്ധുവീട്ടിൽ അനസിനെ തിരക്കിയെത്തിയിരുന്നു. അനസ് വിദേശത്താണെന്നു ബന്ധു അറിയിച്ചപ്പോൾ, ജൂലൈ 20ന് അനസ് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയെന്നു പറഞ്ഞതായി പരാതിയിൽ പറയുന്നു. രണ്ടാഴ്ച കഴിഞ്ഞിട്ടും മകൻ വീട്ടിലെത്താത്തതിൽ ദുരൂഹതയുണ്ടെന്നും അനസിന്റെ മാതാവ് സുലൈഖ പരാതിയിൽ പറയുന്നു.
പക്ഷേ രണ്ടാഴ്ച്ചയിലേറെ കഴിഞ്ഞിട്ടും മകന്‍ വീട്ടിലെത്തിയില്ലെന്നാണ് പരാതി. സംഭവത്തില്‍ നാദാപുരം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാവ് നാട്ടിലെത്തിയിട്ടും വീട്ടുകാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും മാറി നില്‍ക്കുന്നതാണോയെന്നും സ്വര്‍ണ്ണ ഇടപാടാണോ തിരോധാനത്തിന് പിന്നിലെന്നുമാണ് പോലീസ് അന്വേഷിക്കുന്നത്.