ചണ്ഡിഗഢ്: ഹോട്ടൽ സ്വന്തം പേരിൽ എഴുതി നൽകാൻ വിസമ്മതിച്ചതിന് മകൻ മതാപിതാക്കളെ വെടിവെച്ച് കൊന്നു. ഹരിയാനയിലെ ജജ്ജാർ റോഡിലാണ് നടുക്കുന്ന സംഭവം. ചന്ദ്രഭൻ എന്ന ഹോട്ടലുടമയും ഭാര്യയുമാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. മുറിയിൽ കിടന്നുറങ്ങിയ ഇവർക്ക് നേരെ മകൻ തരുൺ നിറയൊഴിക്കുകയായിരുന്നു.
തരുണിന്‍റെ പിതാവ് ഹോട്ടൽ നടത്തി വരികയായിരുന്നു. ഹോട്ടൽ തന്‍റെ പേരിലാക്കണമെന്ന് തരുൺ പിതാവിനോട് ആവശ്യപ്പെട്ടു. എന്നാൽ പിതാവ് ഈ ആവശ്യം തള്ളി. ഇതാവാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ.
വെടിയൊച്ച കേട്ട് താഴെക്കിറങ്ങിവന്ന തരുണിന്‍റെ ഭാര്യ ഭർതൃമാതാവിനേയും പിതാവിനെയും മരിച്ച നിലയിൽ കണ്ടെത്തുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. പ്രതി ഒളിവിലാണെന്നും സംഭവത്തിൽ അന്വേഷണം ഊർജിതമാണെന്നും പൊലീസ് പറഞ്ഞു.