വെള്ളിമാട്കുന്ന്: പട്ടര്‍പാലം എലിയറമല സംരക്ഷണസമിതി വൈസ് ചെയര്‍മാനും ബി.ജെ.പി പ്രവര്‍ത്തകനും ഓട്ടോറിക്ഷ ഡ്രൈവറുമായ പട്ടര്‍പാലം താഴത്തുവീട്ടില്‍ കെ.കെ. ഷാജി വധശ്രമക്കേസില്‍ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 2019 ഒക്ടോബര്‍ 12 നാണ് കേസിനാസ്പദ സംഭവം. രാത്രി ഒമ്പതോടെ പട്ടര്‍പാലത്ത് നിന്ന് പറമ്പില്‍ ബസാറിലേക്ക് ഷാജിയുടെ ഓട്ടോറിക്ഷ വിളിക്കുകയും പോലൂര് തയ്യില്‍താഴത്തെത്തിയപ്പോള്‍ ഓട്ടോറിക്ഷ നിര്‍ത്താന്‍ ആവശ്യപ്പെട്ടു.
പിന്നാലെ ബൈക്കിലെത്തിയവരും ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തയാളും ചേര്‍ന്ന് മാരകായുധങ്ങളുമായി ഷാജിയെ ആക്രമിച്ച് പ്രതികള്‍ രക്ഷപ്പെട്ടു. പ്രതികളിൽ രണ്ടു പേർ വിദേശത്താണ്. പുതിയപാലം സ്വദേശി ഷംസുദ്ദീൻ (28), കണ്ണങ്കര സ്വദേശി ഷാജഹാൻ (45) എന്നിവരാണ് വിദേശത്തുള്ളവർ. ഇവർ പോപുലർ ഫ്രണ്ട് പ്രവർത്തകരാണെന്ന് പൊലീസ് പറഞ്ഞിരുന്നു. അക്രമത്തില്‍ ഗുരുതര പരിക്കേറ്റ ഷാജി മാസങ്ങളോളം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.