മസ്കത്ത്: രാജ്യത്ത് ആദ്യമായി നടന്ന നീറ്റ് പരീക്ഷയിൽ 200ൽപരം വിദ്യാർഥികൾ ഒമാനിൽ പരീക്ഷ എഴുതി. മസ്കത്ത് ഇന്ത്യൻ സ്കൂളായിരുന്നു പരീക്ഷ കേന്ദ്രം. 12.30ന് ആരംഭിച്ച പരീക്ഷക്ക് രാവിലെ 9.30 മുതൽ കേന്ദ്രത്തിലേക്ക് പ്രവേശനം അനുവദിച്ചിരുന്നു. അധികൃതര്‍ നിര്‍ദേശിച്ച മുഴുവന്‍ മാനദണ്ഡങ്ങളും പരിശോധിച്ചായിരുന്നു വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചത്. പരീക്ഷയെ കുറിച്ച് സമ്മിശ്രമായാണ് വിദ്യാർഥികൾ പ്രതികരിച്ചത്. മിക്ക വിദ്യാർഥികൾക്കും ഭൂരിഭാഗം വിഷയങ്ങളും എളുപ്പമായിരുന്നു. എന്നാൽ, ചിലത് പ്രയാസം സൃഷ്ടിച്ചുവെന്ന് മറ്റ് ചില വിദ്യാർഥികൾ പറഞ്ഞു. ഇപ്രാവശ്യം ഒമാനിൽതന്നെ പരീക്ഷ എഴുതാൻ കഴിഞ്ഞത് സന്തോഷം നൽകുന്ന കാര്യമാണെന്നും പറഞ്ഞു. ഒമാന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മലയാളികളടക്കമുള്ള ചില വിദ്യാർഥികൾ ശനിയാഴ്ച രാത്രിയോടെതന്നെ പരീക്ഷക്കായി മസ്കത്തിൽ എത്തിച്ചേർന്നിരുന്നു. ബന്ധുവീടുകളിലും മറ്റുള്ളവർ ഹോട്ടലുകളിലുമായിരുന്നു തങ്ങിയത്. ആറ് ഗള്‍ഫ് രാഷ്ട്രങ്ങളിലായി എട്ട് പരീക്ഷാകേന്ദ്രങ്ങളാണ് ഇത്തവണ നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി അനുവദിച്ചിരിക്കുന്നത്.