മല്ലപ്പള്ളിയിലെ വിവാദ പ്രസംഗത്തിൽ മുൻ മന്ത്രി സജി ചെറിയാന് എതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം

0

തിരുവല്ല: മല്ലപ്പള്ളിയിലെ വിവാദ പ്രസംഗത്തിൽ മുൻ മന്ത്രി സജി ചെറിയാന് എതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. മന്ത്രിസ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേസെടുക്കാനുള്ള കോടതി നിർദ്ദേശം പുറത്തുവന്നത്. കൊച്ചി സ്വദേശിയായ അഭിഭാഷകന്റെ പരാതിയിലാണ് നടപടി.

ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിലെ ഏതാനും ചില ഭാഗങ്ങൾ അടർത്തി മാറ്റിയാണ് തനിക്കെതിരെ മാധ്യമങ്ങളിലൂടെ ദുഷ്പ്രചരണം നടന്നതെന്ന് സജി ചെറിയാൻ രാജി പ്രഖ്യാപനത്തിൽ പറഞ്ഞിരുന്നു. വിമർശനം ഉന്നയിച്ചപ്പോൾ തന്റേതായ ഭാഷയും ശൈലിയുമാണ് ഉപയോഗിച്ചത്. ഒരിക്കൽ പോലും ഭരണഘടനയോടുള്ള അവമതിപ്പായി വ്യാഖ്യാനിക്കപ്പെടുമെന്ന് കരുതിയില്ല. അങ്ങനെ ഉദ്ദേശിച്ചിട്ടേയില്ല. ഇക്കാര്യം നിയമസഭയിൽ വ്യക്തമാക്കിയതാണ്. എങ്കിലും ചില വാക്കുകൾ തെറ്റിദ്ധാരണാജനകമായ പ്രചരണത്തിന് വ്യാപകമായി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. ഒരിക്കൽ പോലും ഭരണഘടനയെ അവഹേളിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും സജി ചെറിയാൻ പറഞ്ഞു. മന്ത്രിസ്ഥാനത്ത് നിന്നുള്ള രാജി പ്രഖ്യാപിച്ച് കൊണ്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സജി ചെറിയാന്റെ പ്രസ്താവനയുടെ പൂർണരൂപം:

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയിൽ ജൂലൈ 3, 2022ന് സിപിഐ (എം) ന്റെ ഒരു പരിപാടിയിൽ പങ്കെടുത്തുകൊണ്ട് പ്രസംഗിക്കുമ്പോൾ ഞാൻ ഭരണഘടനയെ വിമർശിച്ചു എന്ന രീതിയിൽ വാർത്തകൾ വരികയാണ്. നമ്മുടെ ഭരണഘടനയെ ബഹുമാനിക്കുകയും ഭരണഘടനാ മൂല്യങ്ങളെ ആദരിക്കുകയും ചെയ്യുന്ന ഒരു പൊതുപ്രവർത്തകനാണ് ഞാൻ.

ഞാൻ പ്രവർത്തിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം നമ്മുടെ ഭരണഘടന ഇന്ന് നേരിടുന്ന അസാധാരണമായ വെല്ലുവിളികൾക്കെതിരായി അതിശക്തമായ പ്രതിരോധം തീർക്കാനുള്ള പ്രയത്നത്തിലാണ്. നിയമപരമായും രാഷ്ട്രീയമായുമുള്ള എല്ലാ മാർഗങ്ങളും ഉപയോഗിച്ചാണ് ഞങ്ങൾ മതനിരപേക്ഷജനാധിപത്യഫെഡറൽ മൂല്യങ്ങളെ സംരക്ഷിക്കാനുള്ള ശ്രമകരമായ പ്രയത്നത്തിലേർപ്പെട്ടിരിക്കുന്നത്. ഇതിനായി നമ്മുടെ ഭരണഘടനാ മൂല്യങ്ങൾ ശാക്തീകരിക്കപ്പെടണമെന്ന കാര്യത്തിൽ സുചിന്തിതമായ അഭിപ്രായമാണ് സിപിഐ (എം) എന്ന പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന എനിക്കുള്ളത്. ഭരണഘടനാ സംരക്ഷണം പ്രധാന രാഷ്ട്രീയ ഉത്തരവാദിത്വമായി ഏറ്റെടുത്തവരാണ് സിപിഐ (എം) ഉം ഇടതുപക്ഷവും.

സ്വാതന്ത്ര്യത്തിനുശേഷമുള്ള ഏഴര ദശാബ്ദ കാലയളവിൽ പല ഘട്ടങ്ങളിലും ഭരണഘടനയിൽ വിഭാവനം ചെയ്തിട്ടുള്ള ജനാധിപത്യവും പൗരസ്വാതന്ത്ര്യങ്ങളും മാത്രമല്ല, സാമ്പത്തിക നീതിക്കുവേണ്ടിയുള്ള ലക്ഷ്യങ്ങളും അട്ടിമറിക്കപ്പെട്ടതായി നമ്മൾ കണ്ടതാണ്. ഈ ഘട്ടങ്ങളിലെല്ലാം ഇത്തരം നീക്കങ്ങളെ ചെറുക്കുന്നതിൽ ഞാനുൾപ്പെടുന്ന പ്രസ്ഥാനം അഭിമാനാർഹമായ പങ്കാണ് വഹിച്ചിട്ടുള്ളത്; ഇപ്പോഴും വഹിച്ചുകൊണ്ടിരിക്കുന്നത്. 197577 ലെ അടിയന്തരാവസ്ഥ, 2019 ൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതി, വ്യവസ്ഥാപിതമായ നടപടിക്രമങ്ങൾ പാലിക്കാതെ അനുച്ഛേദം 370 റദ്ദാക്കുകയും ജമ്മുകാശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത നടപടികൾ എന്നിവയ്ക്കെതിരെയെല്ലാം ഉള്ള ജനകീയ സമരങ്ങളിൽ എന്റെ പ്രസ്ഥാനം മുൻപന്തിയിൽ നിന്നിട്ടുണ്ട്.കോൺഗ്രസ്സും ഇന്നത്തെ ഭരണകക്ഷിയായ ബിജെപിയും ഭരണഘടനയുടെ അന്തഃസത്ത ഉയർത്തിപ്പിടിക്കുന്നതിൽ പല ഘട്ടങ്ങളിലും പരാജയപ്പെട്ടിട്ടുണ്ട്. ജനങ്ങൾ തെരഞ്ഞെടുത്ത സംസ്ഥാന സർക്കാരുകളെ പിരിച്ചുവിടുന്നത് ഇവർ വ്യാപകമായി നടപ്പാക്കി. 1959ൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ ഈ രീതിയിലാണ് പിരിച്ചുവിട്ടത്. മതനിരപേക്ഷ മൂല്യങ്ങൾ ഇപ്പോൾ നേരിടുന്ന വെല്ലുവിളി വളരെ കടുത്തതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here