ആലപ്പുഴ: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ കലക്ടറായി നിയമിച്ചതിനെതിരെ കോൺഗ്രസ് പ്രതിഷേധം. ആലപ്പുഴ കലക്ടറേറ്റിന് മുമ്പിൽ ഡി.സി.സിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. ശ്രീറാം വെങ്കിട്ടരാമനെ ചുമതലയേൽക്കാൻ അനുവദിക്കില്ലെന്നാണ് കോൺഗ്രസ് നിലപാട്.
കളങ്കിത വ്യക്തിയെ കലക്ടറാക്കരുതെന്ന് കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ എ.എ. ഷുക്കൂർ പ്രതികരിച്ചു. ശ്രീറാം വെങ്കിട്ടരാമന്‍റെ നിയമനം അംഗീകരിക്കില്ല. മാധ്യമപ്രവർത്തകന്‍റെ മരണത്തിന് ഇടയാക്കിയ വ്യക്തിയാണ് അദ്ദേഹം.
ജനമനസുകളിൽ അദ്ദേഹത്തിന്‍റെ സ്ഥാനം എന്തെന്ന് പൊതുപ്രവർത്തകർക്ക് അറിയാം. ഇത്തരമൊരാളെ സർക്കാർ കലക്ടറായി നിയമിച്ചതിൽ കടുത്ത പ്രതിഷേധമുണ്ട്. സംസ്ഥാന സർക്കാർ തീരുമാനം റദ്ദാക്കണമെന്നും ഷുക്കൂർ ആവശ്യപ്പെട്ടു.