കൊൽക്കത്ത: ഓഫിസ് പാർട്ടിക്കിടെ മദ്യം നൽകി സഹപ്രവർത്തകയായ യുവതിയെ പീഡിപ്പിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ. മുപ്പതുകാരിയായ ബിപിഒ എക്‌സിക്യൂട്ടിവാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. നിശാ പാർട്ടി സംഘടിപ്പിച്ച ഗസ്റ്റ് ഹൗസിൽവച്ച് രണ്ടു സീനിയർ ഉദ്യോഗസ്ഥർ നിരവധി തവണ മാറി മാറി ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി. കൂടെയുണ്ടായിരുന്ന മുതിർന്ന ഉദ്യോഗസ്ഥയാണ് ഇവരുടെ അടുത്തേക്ക് തന്നെ എത്തിച്ചതെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
യുവതിയുടെ പരാതിയിൽ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് ഓഫിസിലെത്തി മൂന്ന് പേരെയും അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. അതിജീവത വീട്ടിലെത്തി നാലു ദിവസത്തിനു ശേഷമാണ് പരാതി നൽകിയത്. വൈദ്യ പരിശോധനയിലൂടെ പീഡനം നടന്നത് സ്ഥിരീകരിച്ചതോടെയാണ് അറസ്റ്റ്. ഭാസ്‌കർ ബാനർജി, ചിരൻജിബ് സുത്രാധർ, ഇന്ദ്രാണി ദാസ് എന്നിവരെയാണ് അറസ്റ്റിലായത്. എന്തു തരം ജോലിയാണ് പ്രസ്തുത ബിപിഒ ചെയ്തിരുന്നതെന്നും നിയമപരമായാണോ പ്രവർത്തിച്ചിരുന്നതെന്നും അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.
പാർട്ടിക്കായി ഗസ്റ്റ് ഹൗസിന്റെ ആറാം നില പൂർണമായും ബിപിഒ ബുക്ക് ചെയ്തിരുന്നു. ആകെ എട്ടു പേരാണ് പാർട്ടിയിൽ പങ്കെടുത്തതെന്നും അതിൽ ആറു പേരും സ്ത്രീകളായിരുന്നെന്നും പരാതിയിൽ പറയുന്നു. എല്ലാവരും ടെലികോളേഴ്‌സ് ടീമിലെ അംഗങ്ങളായിരുന്നു. ഇന്ദ്രാണി ദാസ് ആയിരുന്നു ടീമിനെ നയിച്ചിരുന്നുത്. ഭാസ്‌കർ ബാനർജിയും ചിരൻജിബ് സുത്രാധറും സീനിയർ മാനേജർമാരാണ്. എന്നാൽ പാർട്ടിയിലെത്തിയ തന്നെ മൂന്ന് പേരും ചേർന്ന് ട്രാപ്പിൽ പെടുത്തുകയായിരുന്നെന്നും യുവതി പറയുന്നു.
പാർട്ടി തുടങ്ങിയതിനു പിന്നാലെ ഇന്ദ്രാണി തന്നെ ഒരു മുറിയിലേക്കു കൂട്ടികൊണ്ടുപോയി. അവിടെ സുത്രാധറും ബാനർജിയുമുണ്ടായിരുന്നു. എല്ലാവരും മദ്യപിക്കുകയായിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ പതിയെ ക്ഷീണം തോന്നി മയക്കത്തിലേക്കു വീണു. പിന്നീട് ഉണർന്നപ്പോൾ നഗ്‌നയായി ഒറ്റയ്ക്ക് കട്ടിലിൽ കിടക്കുകയായിരുന്നു. സഹപ്രവർത്തകരെ വിളിച്ചപ്പോൾ താൻ ഉറങ്ങുകയായിരുന്നതുകൊണ്ട് വിളിക്കാതെ എല്ലാവരും പോയെന്നാണ് പറഞ്ഞതെന്നും പരാതിക്കാരി പറഞ്ഞു.